തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം. എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രതിക്ഷേധത്തിനു പിന്നില്‍.ഇവര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫീസിലെത്തിയത്. 

സിസ തോമസ് ക്യാമ്പസിലേക്ക് എത്തിയ സമയം മുതല്‍ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു സിസ തോമസ് കെടിയു ക്യാമ്പസിലേക്ക് എത്തിയത്. കാറിലെത്തിയ സിസ തോമസിനെ ഗേറ്റില്‍ വെച്ച് തന്നെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വലയം തീര്‍ത്ത് കാറില്‍ നിന്നും കാല്‍നടയായിട്ടാണ് ക്യാമ്പസിലേക്ക് കയറിയത്.

പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് സിസി തോമസ് പ്രതികരിച്ചു. സര്‍വകലാശാല ജീവനക്കാരും തടഞ്ഞവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും സിസി തോമസ് പറഞ്ഞു. 

ഗവര്‍ണറുടെ ഉത്തരവ് പാലിക്കേണ്ടത് തന്‍റെ കടമയാണ് ഇത്രയും പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയില്‍ വിസി ഇല്ലാതിരിക്കുന്നത് നല്ലതല്ല. തന്‍റേത് താല്‍ക്കാലിക ചുമതലയാണ്. പുതിയ വിസി വരുന്നതുവരെയുള്ള അധികചുമതല മാത്രമാണുള്ളത്. പുതിയ വിസി വരുന്നതുവരെ പദവിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും സിസ തോമസ് പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് ഡോ. സിസ തോമസിന് ഗവര്‍ണര്‍ കെടിയു വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്.ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നത്.