തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താത്തതിൽ സിപിഎമ്മിൽ കടുത്ത അതൃപ്‌തി. പാർട്ടി വിഷയം അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് ഉത്തരവ് പിൻവലിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

റിയാബ് ചെയർമാൻ തലവനായ വിദഗ്‌ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെയുള്ള 122 സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചത്.  56, 58, 60 എന്നിങ്ങനെ വ്യത്യസ്‌ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍.

എന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവേണ്ടി വന്നു. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി. യുവജന സംഘടനകളും പ്രതിഷേധം അറിയിച്ചതോടെ സർക്കാരിന് ഉത്തരവ് മരവിപ്പിക്കേണ്ടി വന്നു.