മനാമ: ആദ്യമായി ഒരു മാര്‍പാപ്പയുടെ അടുത്തയാഴ്ച ബഹ്റൈനിലെത്തുമ്പോള്‍ അത് പുതിയ ചരിത്രത്തിന് തുടക്കമാവും. നവംബര്‍ മൂന്ന് മുതല്‍ ആറു വരെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനം വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ നവംബര്‍ അഞ്ചിലെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ബഹ് റൈനിന് അകത്തുനിന്നും പുറത്തുനിന്നുമായി 20,000ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു.

ഒക്ടോബര്‍ 25 വരെയായിരുന്നു രജിസ്‌ട്രേഷന് അനുവദിച്ച സമയമെങ്കിലും അതിനു ശേഷവും ബുക്കിംഗ് തുടരുകയാണ്. സമയപരിധിക്ക് ശേഷം നടത്തുന്ന രജിസ്‌ട്രേഷനുകള്‍ക്ക് സീറ്റുകള്‍ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് യുഎഇ, ഒമാന്‍, യെമന്‍ എന്നീ മേഖലകളെ ഉള്‍ക്കൊള്ളുന്ന സതേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജോണ്‍ ഇ ജോണ്‍ അറിയിച്ചു.

ബഹ്റൈനില്‍ നിന്ന് 17,000ത്തിലധികം പേര്‍ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ 2,900 പേരും കുവൈറ്റില്‍ നിന്ന് 470 പേരും ഖത്തറില്‍ നിന്ന് 144 പേരും യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് 191 പേരും മറ്റ് രാജ്യങ്ങളില്‍ നിന്ന് 433 പേരുമാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 5ന് പൊതു കുര്‍ബാനയ്ക്ക് വേദിയാകുന്ന 28,000 പേര്‍ക്ക് പങ്കെടുക്കാവുന്ന ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുകള്‍ പിന്നീട് വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിലെ നാഴികക്കല്ലായി മാറുന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ആളുകള്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള ആദ്യ ബസ്സുകള്‍ നവംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്ന് മണിക്ക് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നിന്ന് പുറപ്പെടും. നവംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ 8.30നാണ് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പൊതു കുര്‍ബാന ആരംഭിക്കുക. ഇതിന് അഞ്ച് മണിക്കൂര്‍ മുമ്പ് തന്നെ പങ്കെടുക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ അടയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശിശുക്കള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, അവരെ പരിചരിക്കുന്നവര്‍ തുടങ്ങി കുര്‍ബാനയില്‍ പങ്കെടുക്കുന്ന എല്ലാവരും സാധുവായ ടിക്കറ്റ്, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ രജിസ്‌ട്രേഷനുപയോഗിച്ച പാസ്‌പോര്‍ട്ട് എന്നിവ കൈവശം വയ്ക്കണം. ടിക്കറ്റിന്റെ പ്രിന്റൗട്ട് ആളുകള്‍ കയ്യില്‍ കരുതണമെന്നും സംഘാടകര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നവംബര്‍ മൂന്നിന് ആരംഭിക്കുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് കുര്‍ബാന നടക്കുന്നത്. നവംബര്‍ നാലിന് ബഹ്റൈന്‍ ഫോറം ഫോര്‍ ഡയലോഗില്‍ മാര്‍പാപ്പ സംസാരിക്കും. അന്നുതന്നെ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സിനെ അഭിമുഖീകരിക്കും. ഗള്‍ഫിലെ ഏറ്റവും പഴക്കമുള്ള മനാമയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, മേഖലയിലെ ഏറ്റവും വലിയ പള്ളിയായ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ എന്നീ രണ്ട് പള്ളികളിലെ വൈദികരോടും ബിഷപ്പുമാരോടും ഇടവക പ്രവര്‍ത്തകരോടും അദ്ദേഹം സംസാരിക്കും. മൂന്ന് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫ് സന്ദര്‍ശിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2019 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന് ദിവസത്തെ യുഎഇ സന്ദര്‍ശനം നടത്തിയിരുന്നു. റോമന്‍ കത്തോലിക്കാ സഭയുടെ ഒരു നേതാവ് ആദ്യമായി അറേബ്യന്‍ ഉപദ്വീപില്‍ നടത്തിയ സന്ദര്‍ശനമായിരുന്നു അത്. മാര്‍പാപ്പ ബഹ്‌റൈനിലെത്തുന്നത് ഇതാദ്യമായാണ്. 80,000 കത്തോലിക്കര്‍ ബഹ്‌റൈനിലുണ്ടെന്നാണ് കണക്കുകള്‍.