ഉത്തർപ്രദേശിലെ മീററ്റിൽ 400 പേരെ നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്‌തതിന് ഒമ്പത് പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ ഇരയായവർ സീനിയർ പോലീസ് സൂപ്രണ്ടിനെ (എസ്‌എസ്‌പി) സമീപിക്കുകയും, തങ്ങളെ നിർബന്ധിച്ച് ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയാണെന്നും പരാതിപ്പെട്ടു. മംഗാട് പുരത്തുള്ള മാലിൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഹിന്ദു ദൈവങ്ങളെയും, പ്രതിഷ്ഠകളെയും തിരസ്‌കരിക്കാൻ ഇവർ തങ്ങളെ നിർബന്ധിച്ചതായി ഇരകളായവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അനധികൃതമായി മറ്റ് മതങ്ങളിലേക്ക് ആളുകളെ പരിവർത്തനം ചെയ്യാൻ നിർബന്ധിച്ച പ്രതികൾ, കോവിഡ് വ്യാപന സമയത്ത് ഇരകളുമായി സമ്പർക്കം പുലർത്തിയെന്ന് എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്‌ച ഒരു ബിജെപി നേതാവിനൊപ്പം ബ്രഹ്മപുത്രി പോലീസ് സ്‌റ്റേഷനിൽ എത്തിയ ഇരകൾ, മതപരിവർത്തനത്തിനായി പണവും ഭക്ഷണവും നൽകി പ്രതികൾ തങ്ങളെ പ്രലോഭിപ്പിച്ചതായി ആരോപിച്ചു. 

“അവർ മതപരിവർത്തനത്തിന് ഞങ്ങളോട് സമ്മർദ്ദം ചെലുത്തുകയും ആധാർ കാർഡിലെ പേരുകൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്‌തു. ദീപാവലി ദിനത്തിൽ ആരാധന നടത്തുമ്പോൾ, പ്രതികൾ ഞങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറുകയും ദേവപ്രതിമകൾ നശിപ്പിക്കുകയും ചെയ്‌തു. നിങ്ങൾ മതം മാറിയതാണ്, പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? എന്നവർ ചോദിച്ചു. ഇതിനെതിരെ ഞങ്ങൾ പ്രതിഷേധിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി” ഇരകളായവർ വെളിപ്പെടുത്തി.

ഛബിലി എന്ന ശിവ, ബിൻവ, അനിൽ, സർദാർ, നിക്കു, ബസന്ത്, പ്രേമ, തിത്‌ലി, റാണി എന്നിവരാണ് കേസിൽ ഇതുവരെ അറസ്‌റ്റിലായത്‌. “വെള്ളിയാഴ്‌ചയാണ് പരാതി ലഭിച്ചത്. മാലിൻ ഗ്രാമത്തിലെ ആളുകളെ ബലമായി മതം മാറ്റാൻ ചിലർ ശ്രമിച്ചുവെന്നാണ് ആരോപണം. പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും” എസ്‌പി പിയൂഷ് സിംഗ് വ്യക്തമാക്കി.