26 വർഷം മുമ്പ് സൂക്ഷിച്ച ബീജത്തിൽ നിന്ന് കുഞ്ഞുപിറന്നു. കേട്ടാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും സംഭവം സത്യമാണ്. ക്യാൻസർ ബാധിതനായ പീറ്റർ ഹിക്കിൾസ് ആണ് തന്റെ ഇരുപത്തിയൊന്നാം വയസിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ലാബിൽ സൂക്ഷിച്ച ബീജത്തിലൂടെ 47-ാം വയസ്സിൽ പിതാവായിരിക്കുന്നത്. എസെക്‌സിലെ (യുകെ) കോൾചെസ്റ്ററിലാണ് പീറ്റർ താമസിക്കുന്നത്. 

പീറ്ററിന് കാൻസർ (ഹോഡ്ജ്കിൻസ് ലിംഫോമ) ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 1996 ജൂൺ അഞ്ചിനാണ് പീറ്റർ ഹിക്കിൾസ് ബീജം നിക്ഷേപിച്ചത്. 2022 ഒക്‌ടോബർ 20 ന് പീറ്റർ ഹിക്കിൾസ് തന്റെ സൂക്ഷിച്ചുവെച്ച ബീജത്തിലൂടെ പിതാവായി. പീറ്ററിന്റെ പ്രതിശ്രുത വധു ഔറേലിസ ഐവിഎഫ് സാങ്കേതികവിദ്യയിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. താൻ കുട്ടിയുടെ അച്ഛനായി എന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഫുട്ബോൾ കളിക്കാരനായിരുന്ന പീറ്റർ  ‘ദി സൺ’-നുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. 

വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയയിലേക്ക് അവധിയാഖോഷിക്കാൻ പോയ അവസരത്തിലാണ് തന്റെ മുതുകിൽ ട്യൂമർ ഉള്ളകാര്യം പീറ്റർ അരിഞ്ഞത്. ഹോഡ്ജ്കിൻസ് ലിംഫോമ എന്ന ഒരു തരം ക്യാൻസറാണ് ഈ ട്യൂമറിന് കാരണമായത്. കീമോതെറാപ്പി ചെയ്യാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ക്യാൻസർ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ്, ബീജ സാമ്പിൾ സമർപ്പിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു.

ബീജം ദാനം ചെയ്തതിന് ശേഷം പീറ്ററിന്റെ കാൻസർ ചികിത്സ ആരംഭിച്ചു, ഒമ്പത് റൗണ്ട് കീമോതെറാപ്പി തുടർന്നു. ബീജത്തിന്റെ ഷെൽഫ് ആയുസ്സ് 10 വർഷം മാത്രമാണെന്നാണ് താൻ കരുതിയിരുന്നതെന്ന് പീറ്റർ പറഞ്ഞു. കീമോതെറാപ്പിക്ക് ശേഷം ബീജത്തിന്റെ എണ്ണം പൂജ്യമായി കുറഞ്ഞു,  ക്യാൻസർ ബാധിച്ച പുരുഷന്മാരിൽ പലപ്പോഴും ഇത് സംഭവിക്കാറുണ്ട്.

ഔറേലിസയ്‌ക്കൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോഴാണ് ഒരു കുട്ടി വേണമെന്ന് പീറ്ററിന് ആഗ്രഹം തോന്നിത്തുടങ്ങിയത്. പക്ഷേ, അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇതിനിടയിലാണ് വർഷങ്ങൾക്ക് മുമ്പ് താൻ സൂക്ഷിച്ചിരുന്ന ബീജ സാമ്പിളിനെക്കുറിച്ച് പീറ്ററിന് ഓർമ്മ വന്നത്. തന്റെ ബീജം ഇപ്പോഴും ആരോഗ്യമുള്ളതാണെന്നു തിരിച്ചറിഞ്ഞ പീറ്റർ സന്തോഷിച്ചു. തുടർന്ന് ദമ്പതികൾ ഐവിഎഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് കുഞ്ഞിന് ജന്മം നല്കുന്നതിനെപ്പറ്റി ചിന്തിച്ചു. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റലിന്റെ ഫ്രീസറിലാണ് പീറ്ററിന്റെ ബീജ സാമ്പിൾ സൂക്ഷിച്ചിരുന്നത്. ഇതിനുശേഷം പീറ്ററും ഔറലിസയും ഐവിഎഫ് ചികിത്സയ്ക്കായി 28 ലക്ഷം രൂപ ചെലവഴിച്ചു. ചികിത്സയിലൂടെ ഇരുവരുടെയും ജീവിതത്തിൽ ഒരു കുഞ്ഞ് അതിഥിയെത്തി.