ഹരിയാന:  ‘ഒരു രാജ്യം, ഒരു പോലീസ് യൂണിഫോം’ (One Nation, One Police Uniform) എന്ന ആശയം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതൊരു നിര്‍ദ്ദേശം മാത്രമാണെന്നും സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനമായ ‘ചിന്തന്‍ ശിവിര്‍’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നേരിടാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ അടുത്ത സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ഫെഡറലിസം ഭരണഘടനയിലുളള കാര്യം മാത്രമല്ല, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.’ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന് എന്നത് ഒരു ആശയം മാത്രമാണ്. ഞാന്‍ അത് നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല. ഒന്ന് ചിന്തിച്ചു നോക്കൂ. 5, 50, അല്ലെങ്കില്‍ 100 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കാം. എന്നാല്‍ അങ്ങനെയൊരു ചിന്ത നമുക്ക് നല്‍കാം ‘ മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള പോലീസിന്റെ ഐഡന്റിറ്റി ഒരുപോലെ ആയിരിക്കണമെന്ന് താന്‍ കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ക്രമസമാധാനത്തിന്റെയും സുരക്ഷയുടെയും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ എല്ലാ ഏജന്‍സിളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പഴയ നിയമങ്ങള്‍ അവലോകനം ചെയ്യാനും നിലവിലെ സാഹചര്യത്തിലേക്ക് അവ ഭേദഗതി ചെയ്യാനും അദ്ദേഹം സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.പോലീസിനെക്കുറിച്ച് നല്ല ധാരണ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്നും ഇവിടെയുള്ള തെറ്റുകള്‍ പരിഹരിക്കണമെന്നും മോദി പറഞ്ഞു.

ഭരണഘടനയനുസരിച്ച്, ക്രമസമാധാനം സംസ്ഥാന വിഷയമാണെങ്കിലും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായും അവ ബന്ധപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും പരസ്പരം പ്രചോദനം ഉള്‍ക്കൊണ്ട് പഠിക്കണമെന്നും ആഭ്യന്തര സുരക്ഷയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.”ആഭ്യന്തര സുരക്ഷയ്ക്കായി സംസ്ഥാനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഭരണഘടനാപരമായ ഉത്തരവും രാജ്യത്തോടുള്ള ഉത്തരവാദിത്തവുമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യക്ഷമതയും സാധാരണക്കാര്‍ക്ക് സംരക്ഷണവും ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാനങ്ങളുടെ എല്ലാ ഏജന്‍സികളും പരസ്പരം സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ക്രമസമാധാനം വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ സമാധാനം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.’രാജ്യത്തിന്റെ ശക്തി വര്‍ദ്ധിക്കുമ്പോള്‍, ഓരോ പൗരന്റെയും ഓരോ കുടുംബത്തിന്റെയും ശക്തി വര്‍ദ്ധിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.