ഭോപ്പാലിലെ ജലശുദ്ധീകരണ ശാലയിൽ ക്ലോറിൻ വാതകം ചോർന്നതിന് പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിരവധി പേർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായും, കണ്ണുകളിൽ അസ്വസ്ഥത ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. വാതക ചോർച്ചയെത്തുടർന്ന് നിരവധി ആളുകൾക്ക് താൽക്കാലികമായി വീട് ഒഴിയേണ്ടി വന്നു.
വിവരമറിഞ്ഞ് ഭോപ്പാൽ കളക്ടറും മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറും സ്ഥലത്തെത്തി. പ്രദേശത്തെ ജലശുദ്ധീകരണ പ്ലാന്റിൽ സ്ഥാപിച്ചിരുന്ന 900 കിലോ ഭാരമുള്ള ക്ലോറിൻ ഗ്യാസ് സിലിണ്ടറിന്റെ നോസലിലുണ്ടായ തകരാർ മൂലം വാതകം ചോരാൻ തുടങ്ങിയതായി നഗരസഭാ സംഘം കണ്ടെത്തി. സിലിണ്ടർ വെള്ളത്തിലിട്ട് അഞ്ച് കിലോ കാസ്റ്റിക് സോഡ ചേർത്താണ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
പ്രദേശത്തെ മൂന്ന് പേരെ ശ്വാസതടസത്തെ തുടർന്ന് ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവർ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. ഭോപ്പാൽ വാതക ദുരന്ത നിവാരണ-പുനരധിവാസ മന്ത്രി വിശ്വാസ് സാരംഗ്, ഭോപ്പാൽ മേയർ മാൽതി റായി എന്നിവർ ഹമീദിയ ആശുപത്രിയിൽ എത്തി ഇവരുടെ ആരോഗ്യ സ്ഥിതി നേരിട്ടറിഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ വ്യാഴാഴ്ച പ്രദേശത്ത് ശുദ്ധജലം വിതരണം ചെയ്യില്ല.