തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം ഇന്ന് നൂറാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധം കടുപ്പിച്ച് സമരക്കാര്‍. ബാരിക്കേടഡുകള്‍ മറിച്ചിട്ട് സമരക്കാര്‍ പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചു. പ്രതിഷേധ സൂചനമായി മത്സബന്ധനത്തിന് പോകുന്ന വള്ളവും സമരക്കാര്‍ കത്തിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ സമരക്കാര്‍ കടലിലെറിഞ്ഞു. 

കരയിലും കടലിലും ഒരേപോലെ സമരം നടത്തി നൂറാം ദിനത്തില്‍ നിലപാട് കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. മുതലപ്പൊഴിയില്‍ നിന്ന് കടല്‍ വഴി തുറമുഖത്തിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നല്‍കാനായിരുന്നു സമരസമിതിയുടെ നീക്കം. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടല്‍ വഴിയുള്ള സമരം. മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കണ്‍വന്‍ഷനും ഇന്ന് നടക്കും. മുതലപ്പൊഴി പാലം സമരക്കാര്‍ ഉപരോധിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടേക്കും.

ആവാസ വ്യവസ്ഥ തകര്‍ക്കുന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങി 7 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ 20മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു സമരം.