ന്യൂയോർക്ക്: അമേരിക്കയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈക്ക് ചലനശേഷിയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. റുഷ്ദിയുടെ ഏജന്റ് ആൻഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് ന്യൂസ് പേപ്പറായ എൽ പെയ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകൾ മുറിഞ്ഞതിനാൽ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിലും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് ആൻഡ്ര്യൂ വൈലി പറഞ്ഞു.

ഓഗസ്റ്റിലായിരുന്നു പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വ വിദ്യാഭ്യാസ സ്ഥാപനത്തിൽവെച്ച് സൽമാൻ റുഷ്ദിക്കുനേരെ വധശ്രമമുണ്ടായത്. സാഹിത്യപ്രഭാഷണപരിപാടിയിൽ പങ്കെടുക്കവെ 24-കാരനായ ഹാദി മാതർ എന്നയാൾ കത്തിയുമായി വേദിയിലേക്ക് കുതിച്ച് റുഷ്ദിയെ അക്രമിക്കുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം ഹെലികോപ്റ്ററിലാണ് എഴുപത്തിയഞ്ചുകാരനായ അദ്ദേഹത്തെ പെൻസിൽവാനിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് പിടികൂടിയിരുന്നു. ന്യൂജേഴ്‌സിയിലെ ഫെയർവ്യൂവിൽ താമസിച്ചിരുന്ന ആളാണ് ഹാദി മാതർ.

മതനിന്ദ ആരോപിക്കപ്പെടുന്ന ‘സറ്റാനിക് വേഴ്‌സസ്‌’എന്ന നോവൽ 1988-ൽ പ്രസിദ്ധീകരിച്ചതുമുതൽ റുഷ്ദിക്കുനേരെ ഒട്ടേറെ വധഭീഷണികളുണ്ടായിട്ടുണ്ട്. ഇറാൻ പുസ്തകം നിരോധിക്കുകയും സൽമാൻ റുഷ്ദിയുടെ ജീവന് വിലയിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ദശാബ്ദത്തോളം ഒളിവിലായിരുന്നു റുഷ്ദി ന്യൂയോർക്കിലായിരുന്നു താമസിച്ചിരുന്നത്.