വിസിമാര്‍ രാജി വയ്ക്കണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളി സംസ്ഥാന സര്‍ക്കാര്‍. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സര്‍വകലാശാലാ വൈസ് ചന്‍സര്‍മാര്‍ക്ക് (വിസി) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയ നടപടി അസ്വഭാവികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണര്‍ക്ക് അമിതാധികാര പ്രവണതയാണ്. ഗവര്‍ണറുടെ തിടുക്കം അംഗീകരിക്കാനാകില്ല. പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണം. ജനാധിപത്യത്തെ മാനിക്കുന്ന ആരും അമിതാധികാരത്തെ വകവച്ചു കൊടുക്കില്ല. ഗവര്‍ണര്‍ പദവി സര്‍ക്കാരിനെതിരായ നീക്കം നടത്താനുള്ളതല്ല. കേരളത്തിലെ കാര്യങ്ങളില്‍ ഗവര്‍ണര്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്നു. ഭരണ ഘടനയ്ക്കും കീഴ് വഴക്കങ്ങള്‍ക്കും എതിരായ നീക്കങ്ങളുണ്ടായാല്‍ പ്രതികരണം ഉണ്ടാകുമെന്നും പിണറായി വിജയന്‍ ഓര്‍മ്മപ്പെടുത്തി. പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

നിയമലംഘനങ്ങളുടെ പ്രാഥമിക ഉത്തരവാദി ഗവര്‍ണറാണ്. വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ഗവര്‍ണറാണ്. അപ്പോള്‍ പദവി ഒഴിയേണ്ടത് വിസിമാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവര്‍ണറുടെ നീക്കങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റെന്തെന്നും മുഖ്യമന്ത്രി പരിഹസിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച എല്ലാ വിസിമാരും ഒന്നിനൊന്ന് മികച്ചവരെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വൈസ് ചാന്‍സലര്‍ നിയമനവും അക്കാദമിക മികവ് പരിഗണിച്ചാണ് നടത്തിയിരിക്കുന്നത്. അക്കാദമിക നിലവാരത്തെ തുരങ്കം വയ്ക്കുന്ന ക്ഷുദ്രശക്തികള്‍ക്ക് ചാന്‍സലര്‍ കൂട്ട് നില്‍ക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സര്‍വകലാശാല നിയമത്തില്‍ വിസിമാരെ പിരിച്ചുവിടാന്‍ നിയമമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ കേരളത്തിലെ ഗവര്‍ണര്‍ക്ക് നിയമപരമായി അധികാരമില്ലെന്ന മുന്‍നിലപാട് ആവര്‍ത്തിച്ചിരുിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 

മന്ത്രിസഭയെ നോക്കുകുത്തിയാക്കി മുന്നോട്ട് പോകാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നോട്ടീസ് നല്‍കാതെ വിസിമാരെ പിരിച്ചുവിടും എന്നു പറയുന്നത് സേച്ഛാദിപത്യപരമാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനുള്ള നീക്കമാണ് ഗവര്‍ണറുടേത്. ജനാധിപത്യത്തിലൂടെയുള്ള അധികാരമല്ല ഗവര്‍ണറുടേത്. കൊളോണിയല്‍ കാലത്തിന്റെ നീക്കിയിരുപ്പാണ് ഗവര്‍ണര്‍ പദവി. അത് എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാവുന്നതല്ലേ ഉള്ളൂവെന്നും പിണറായി വിജയന്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളും ഓര്‍ഡിനന്‍സുകളും ഒപ്പുവയ്ക്കാതെ രാജ്ഭവന്‍ പിടിച്ചുവയ്ക്കുന്നതിലും മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചു. ബില്ലുകള്‍ ഒപ്പിടാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നതാണോ. എത്ര വട്ടം ആരെയെല്ലാം അദ്ദേഹം അധിക്ഷേപിച്ചു. മന്ത്രിമാരുടെ പൊതുവിജ്ഞാനം അളക്കാൻ ഗവർണർക്ക് ആരാണ് അധികാരം നൽകിയത്. തനിക്കെല്ലാം ആകാം എന്നാണോ ഗവർണർ കരുതുന്നത്. ഗവർണറെ വിമർശിച്ചാൽ ഭരണഘടനാ വിരുദ്ധം എന്നാണ് പറയുന്നത്. തരം കിട്ടുമ്പോൾ എല്ലാം മന്ത്രിമാരെ അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നത് ആണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്ത് ഭരണത്തലവനാണ് ഗവർണർ. പക്ഷേ അവസരം കിട്ടുമ്പോഴെല്ലാം താൻ നേതൃത്വം നൽകുന്ന സർക്കാരിനെ ഇകഴ്ത്തി കാട്ടാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇത് ജനാധിപത്യം നലനിൽക്കുന്ന സംസ്ഥാനമാണ്. ഇവിടെ പ്രതിഷേധം ഉയരും. ഗവർണർ അത് അഭിമുഖീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് മുകളിൽ അല്ല നോമിനേറ്റഡ് സ്ഥാനങ്ങൾ, അത് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.