ന്യൂഡൽഹി: ഇന്ത്യ വികസിപ്പിക്കുന്ന ലഘു യുദ്ധ വിമാനം തേജസ് എംകെ 2ന് (തേജസ് എൽസിഎ എംകെ2) യാഥാർഥ്യമാകും മുൻപേ ആഗോള തലത്തിൽ പ്രിയമേറുന്നു. നിർമാണത്തിലിരിക്കുന്ന യുദ്ധവിമാനം വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് 16 രാജ്യങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചതായി പ്രതിരോധ വൃത്തങ്ങൾ. ഇതേത്തുടർന്ന് വിമാനങ്ങൾ നിർമിക്കാൻ മറ്റ് ഏജൻസികളുടെ സഹായം തേടുന്നതു പരിഗണിക്കുകയാണു പ്രതിരോധ മന്ത്രാലയം.
വ്യോമസേനയുടെ മിഗ് 29, മിറാഷ് 2000, ജാഗ്വാർ വിമാനങ്ങളുടെ സ്ക്വാഡ്രനുകൾ വിരമിക്കുന്ന സാഹചര്യത്തിൽ വികസനഘട്ടത്തിലുള്ള എൽസിഎ എംകെ2 വിമാനങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അനുമതി നൽകിയിരുന്നു. നിലവിലുള്ള എൽസിഎ തേജസിന്റെ കൂടുതൽ മാരകവും ആധുനികവുമായ പതിപ്പാണ് എൽസിഎ എംകെ2. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണു വിമാനത്തിന്റെ മാതൃക തയാറാക്കിയതും വികസിപ്പിക്കുന്നതും. പുതിയ സാഹചര്യത്തിൽ സ്വകാര്യ കമ്പനികളെ കൂടി വിമാന നിർമാണത്തിൽ സഹകരിപ്പിക്കുന്നതാണു കേന്ദ്രം പരിഗണിക്കുന്നത്.
വിമാനത്തിന്റെ സവിശേഷതകളെക്കുറിച്ചു 16 രാജ്യങ്ങളിൽ നിന്ന് ഇതിനകം അന്വഷണമുണ്ടായെന്ന് എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിലെ എൽസിഎ എംകെ2 പ്രോജക്റ്റ് ഡയറക്റ്റർ ഡോ. വി. മധുസൂദന റാവു അറിയിച്ചു. 2023 ഡിസംബറിൽ വിമാനത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണു കരുതുന്നത്. 2024 ഡിസംബറിൽ ആദ്യ പരീക്ഷണപ്പറക്കലുണ്ടായേക്കും. ഇതിനു പിന്നാലെ മൂന്നു പ്രോട്ടൊടൈപ്പുകൾ കൂടി പരീക്ഷിക്കും.
2027 ഡിസംബറിലാകും നാലു പ്രോട്ടൊടൈപ്പുകളും അന്തിമ പരീക്ഷണങ്ങൾ പൂർത്തിയാക്കുക. സേനയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാനുള്ള ശേഷിയും പരീക്ഷിക്കും. ഇതിനുശേഷമാകും വ്യോമസേനയ്ക്കായി നിർമാണം തുടങ്ങുക. വ്യോമസേനയ്ക്ക് രണ്ടു ഘട്ടങ്ങളായി 10 സ്ക്വാഡ്രനുകളാകും നൽകുക. എഫ്414 ജിപി ഫൈറ്റർ ജെറ്റ് എൻജിനുകളാണ് എംകെ 2 പതിപ്പിൽ ഉപയോഗിക്കുന്നത്. ഇതാകട്ടെ, യുഎസ് ആസ്ഥാനമായ ജനറൽ ഇലക്ട്രിക്കിൽ നിന്നു സാങ്കേതിക വിദ്യാകൈമാറ്റ കരാറോടെ പൂർണമായും ഇന്ത്യയിലാകും നിർമിക്കുക. ഇതുസംബന്ധിച്ച നടപടി മൂന്നാഴ്ചയ്ക്കുള്ളിൽ തുടങ്ങും.
1983ലാണ് ഇന്ത്യയുടെ ലഘുയുദ്ധവിമാന പദ്ധതിക്ക് തുടക്കം. എന്നാൽ, വ്യത്യസ്ത കാരണങ്ങളാൽ നാലു പതിറ്റാണ്ടായി ഇത് ഇഴഞ്ഞുനീങ്ങുകയായിരുന്നെന്ന് മധുസൂദന റാവു. എൽസിഎ എംകെ 1 എയുടെ കാര്യത്തിൽ പ്രതിവർഷം രണ്ടിടങ്ങളിലായി എട്ടു വിമാനങ്ങൾ വീതം നിർമിക്കാനുള്ള സംവിധാനമാണ് എച്ച്എഎല്ലിനുള്ളത്. എന്നാൽ, എംകെ 2ന്റെ കാര്യത്തിൽ മൂന്നിടങ്ങളിലായി ആകെ 24 വിമാനങ്ങൾ നിർമിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കും.
തേജസ് എൽസിഎ എംകെ1 എ വിമാനങ്ങൾ 83 എണ്ണം വ്യോമസേന വാങ്ങാൻ കരാറായിട്ടുണ്ട്. 48000 കോടിയാണ് ഇതിനു വില. 73 പോർ വിമാനങ്ങളും 10 പരിശീലന വിമാനങ്ങളുമാണു നൽകുന്നതെന്നും മധുസൂദന റാവു.