കാപിറ്റോള്‍ കലാപത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ്. ജനുവരി 6 ന് നടന്ന യുഎസ് കാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജനപ്രതിനിധിസഭയുടെ ഒമ്പതംഗ പാനലാണ് നവംബര്‍ 14 ന് ഹാജരാകാന്‍ വിളിച്ചിരിക്കുന്നത്.

2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെത്തുടര്‍ന്ന് ജനുവരി 6 ന്‌ നടന്ന  കാപിറ്റോള്‍ കലാപത്തെക്കുറിച്ചാണ് പാനല്‍ അന്വേഷിക്കുന്നത്. കലാപത്തിന് പ്രേരിപ്പിച്ചതില്‍ ഡൊണാള്‍ഡ് ട്രംപിന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് കലാപത്തിന് പിന്നിലെ കാരണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചത്. കാപ്പിറ്റോളില്‍ നേരിട്ടെത്തിയോ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയോ ഹാജരാകാന്‍ ട്രംപിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

2020ലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ ഡൊണാള്‍ഡ് ട്രംപാണ് മുഴുവന്‍ പരിപാടിയും ആസൂത്രണം ചെയ്തതെന്ന് പാനല്‍ വിലയിരുത്തി.’2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സമാധാനപരമായ അന്തരീക്ഷം തടസ്സപ്പെടുത്താനുമുള്ള ഒരു ശ്രമം നിങ്ങള്‍ സംഘടിപ്പിക്കുകയും അതിനായി മേല്‍നോട്ടം വഹിക്കുകയും ചെയ്തതിന്റെ തെളിവുകള്‍, നിങ്ങളുടെ മുന്‍ ഉദ്യോഗസ്ഥരില്‍ നിന്നള്‍പ്പെടെ ഞങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.’ കമ്മിറ്റി ട്രംപിന് കത്തെഴുതിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കാപ്പിറ്റോള്‍ കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ട്രംപിന് തന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരമാണിത്.