തിരുവനന്തപുരം: യുവതിയെ രണ്ടാം ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് ആര്യനാടിന് സമീപം പാണ്ഡവപുരം സ്വദേശിനി അജിതയെയാണ് രണ്ടാം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അജിതയുടെ തലയ്ക്കും കൈക്കും കാലിനും വെട്ടേറ്റു.

ഉണ്ണികൃഷ്ണന്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് അജിത പറയുന്നു. ഇന്നലെ രാത്രി വഴക്കുണ്ടാക്കി വീടിന് പുറത്തേക്ക് പോയ ശേഷം പുലര്‍ച്ചെ മടങ്ങിയെത്തി വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ തന്നെ ആക്രമിച്ചു. തടയാനെത്തിയ അമ്മയേയും ഉണ്ണികൃഷ്ണന്‍ വെട്ടിയെന്നും അജിത പറയുന്നു. തലയിലും കാലിലും കയ്യിലും വെട്ടിയശേഷം ഇതിനായി ഉപയോഗിച്ച വെട്ടുകത്തി എടുത്തെറിയുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു പ്രതിയെന്നും അജിത വ്യക്തമാക്കി.