ന്യൂഡൽഹി: പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ പരാജയപ്പെട്ടതിൽ അസ്വസ്ഥനല്ലെന്ന് ശശി തരൂർ. ആദ്യം മുതൽ തന്നെ വ്യക്തമായതിനാൽ അസ്വസ്ഥനായിരുന്നില്ല. കോൺഗ്രസ് ഇനി മല്ലികാർജുൻ ഖാർഗെ പിന്നിൽ അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയുമായി തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിച്ചുവെന്നും ശശി തരൂർ പറഞ്ഞു. 

”ഞാൻ അസ്വസ്ഥനല്ല, കോൺഗ്രസ് എന്റെ എതിരാളിക്ക് പിന്നിൽ അണിനിരക്കുമെന്ന് തുടക്കം മുതൽ വ്യക്തമായിരുന്നു. ഞാൻ സോണിയാ ഗാന്ധിയുമായി സംസാരിച്ചു, പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും തങ്ങളുടേതായ ഒരാളെ പിന്തുണയ്ക്കുന്നതിൽ അതിശയിക്കാനില്ല’ ശശി തരൂർ പറഞ്ഞു. 

തിരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ സ്വന്തമാക്കിയത്.  എതിരാളി ശശി തരൂർ രണ്ടാം സ്ഥാനത്തുകയും രണ്ട് പതിറ്റാണ്ടിനിപ്പുറം കോൺഗ്രസ് അവരുടെ ആദ്യത്തെ ഗാന്ധി ഇതര പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഖാർഗെക്ക് 7,897 വോട്ടും തരൂരിന് 1,072 വോട്ടുമാണ് ലഭിച്ചത്.  ആകെയുള്ള 9,385 വോട്ടുകളിൽ 416 എണ്ണം അസാധുവായി.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, തരൂർ ട്വിറ്ററിൽ ഒരു പ്രസ്താവനയിറക്കിയിരുന്നു. ‘കോൺഗ്രസിന്റെ പ്രസിഡന്റായിരിക്കുക എന്നത് ഒരു വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണ്, ആ ചുമതലയിൽ ഖാർഗെയ്ക്ക് എല്ലാ വിജയങ്ങളും നേരുന്നു. ഇത് ഒരു പദവിയാണ്. ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചു’ ശശി തരൂർ കുറിച്ചിരുന്നു.