കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി ഒളിവ് ജീവിതം അവസാനിപ്പിച്ച് വീട്ടിൽ തിരിച്ചെത്തി. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് മൂവാറ്റുപുഴ അരക്കുഴിയിലെ വീട്ടിൽ തിരിച്ചെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒരാഴ്ചയോളമായി എംഎൽഎ ഒളിവിലായിരുന്നു. കോടതി നിർദ്ദേശ പ്രകാരം എൽദോസിന് നാളെ തിരുവന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണം.
ഇന്നലെയാണ് കോടതി ഉപാധികളോടെ എൽദോസിന് ജാമ്യം അനുവദിച്ചത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എൽദോസ് പ്രതികരിച്ചു. പാർട്ടിയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്നതിനർത്ഥം ഒളിവിലായിരുന്നു എന്നല്ല. കൂടുതൽ കാര്യങ്ങൾ കോടതി ഉത്തരവ് പരിശോധിച്ച ശേഷം പറയാമെന്നും എൽദോസ് പറഞ്ഞിരുന്നു.
11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചിട്ടുള്ളത്.
1. കേരളം വിട്ടുപോകരുത്, 2. പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, 3. മൊബൈൽ ഫോൺ സറണ്ടർ ചെയ്യണം, 4. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാണോ പാടില്ല, 5. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, 6. സാമൂഹിക മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിടരുത്, 7. സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണം, 8. അന്വേഷണവുമായി സഹകരിക്കണം, 9. അഞ്ച് ലക്ഷം രൂപ ജാമ്യത്തുക, അല്ലെങ്കിൽ തത്തുല്യമായ രണ്ട് ആൾ ജാമ്യം, 10. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ 10 ദിവസം സമയം , 11. ഒക്ടോബർ 22നും നവംബർ 1നും ഇടയിൽ ഹാജരായാൽ മതി.