ഫീസ് നൽകാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവാദം ലഭിക്കാതിരുന്ന ഒരു സ്കൂൾ കുട്ടിയുടെ സങ്കടം നിറയും വിഡിയോ വൈറലാകുന്നു. ഫീസ് അടക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ പുറത്തു നിർത്തിയ ഈ പെൺകുട്ടിടെ വിഡിയോ ബിജെപി എംപി വരുൺ ഗാന്ധിയും പങ്കുവച്ചിട്ടുണ്ട്. വിഡിയോ പങ്കുവച്ച് ശക്തമായ ഭാഷയിൽ സ്കൂൾ അധികൃതരുടെ നടപടിയെ അദ്ദേഹം വിമർശിക്കുന്നുമുണ്ട്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ഒരു സ്കൂളിലാണ് ആരുടേയും കണ്ണു നിറയ്ക്കും സംഭവം നടന്നത്. എന്തിനാണ് പുറത്തു നിൽക്കുന്നതെന്ന് ചോദിയ്ക്കുമ്പോള്‍ ഫീസ് അടയ്ക്കാതിനാലാണെന്ന് കരച്ചിലോടെ മറുപടി പറയുകയാണ് പെൺകുട്ടി. 

ഈ ഹൃദയഭേദകവുമായ വിഡിയോ പങ്കുവച്ച് വരുൺ ഗാന്ധി കുറിച്ചത് ഇങ്ങനെയാണ്.‘ഫീസ് നൽകാത്തതിന്റെ പേരിൽ അപമാനം ഏൽക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ വേദനയാണ് ഈ മകളുടെ കണ്ണീർ കാണിക്കുന്നത്. സാമ്പത്തിക പരാധീനതകൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമാകാതിരിക്കാൻ എല്ലാ ജില്ലയിലെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ധാർമിക ഉത്തരവാദിത്തമാണ്. സ്വകാര്യ സ്ഥാപനങ്ങൾ മനുഷ്യത്വം മറക്കരുത്, വിദ്യാഭ്യാസം ഒരു കച്ചവടമല്ല’