ഭോപ്പാല്‍: അപകടത്തില്‍ മരിച്ച നാല് വയസ്സുകാരി മരുമകളുടെ മൃതദേഹവുമായി ഗ്രാമത്തിലേക്ക് പോവാന്‍ ബസ് സ്‌റ്റോപ്പിലെത്തി അമ്മാവന്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. തിരക്കുള്ള റോഡിലൂടെ പെണ്‍കുട്ടിയുടെ മൃതദേഹവും തോളില്‍ചുമന്ന് നടന്നുപോവുകയും ബസ്സില്‍ കയറുകയും ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗ്രാമത്തില്‍ നടന്ന ഒരു അപകടത്തിലാണ് നാലുവയസ്സുകാരി പെണ്‍കുട്ടി മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഛത്തപുരിലെ ജില്ല ആശുപത്രയിലേക്ക് അയച്ചു. മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോവാനായി ആശുപത്രി വാഹനത്തിന് വേണ്ടി അലഞ്ഞിട്ടും കിട്ടിയില്ല. സ്വകാര്യ വാഹനത്തിന് കൊടുക്കാനുള്ള പണവും കയ്യിലില്ലാത്തതിനെ തുടര്‍ന്നാണ് ബസ് കയറി പോകാാനായി തീരുമാനിച്ചത്. ബസ് ടിക്കറ്റിനുള്ള പണം പോലും തികയാതെ വിഷമിച്ച ഇയാളെ സഹയാത്രികനാണ് സഹായിച്ചത്.

വാഹനസൗകര്യമില്ലാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹം തോളിലേറ്റി കൊണ്ടുപോവുന്ന മാതാപിതാക്കളുടെ വീഡിയോ ഏതാനും വീഡിയോ നാല് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. ഇതും ഛതര്‍പുര്‍ ജില്ലയിലെ സംഭവമാണ്. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ ജില്ലയിലെ അടിയന്തര സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ച് ചോദ്യമുയര്‍ത്തുകയാണ്.

മധ്യപ്രദേശിലെ സിന്‍ഗ്രൗലി ജില്ലയില്‍ നിന്നുള്ള മറ്റൊരു വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. ചാപിള്ളയായി ജനിച്ച കുഞ്ഞിനെ പൊതിഞ്ഞുകെട്ടി ബൈക്കിന്റെ സൈഡിലെ ബോക്‌സില്‍ വെച്ചുപോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.