തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദയാബായി നടത്തിയ 
അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. 18 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് അവസാനിപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിക്കുന്നു. നിരാഹാരം മാത്രമാണ് അവസാനിപ്പിച്ചത്, ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു.

കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച എയിംസ് പ്രൊപ്പോസലില്‍ കാസര്‍ഗോഡ് ജില്ലയുടെ പേരും ഉള്‍പ്പെടുത്തുക, വിദഗ്ധ ചികിത്സാ സംവിധാനമുള്ള ആശുപത്രി ജില്ലയില്‍ തന്നെ ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കുമായി ഗ്രാമപഞ്ചായത്ത് നഗരസഭാ മേഖലകളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വര്‍ഷം തോറും പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒക്ടോബര്‍ രണ്ട് മുതല്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.