തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും മാതാപിതാക്കളായതു മുതല്‍ വലിയ വിവാദമാണ് ഉടലെടുത്തത്. വിവാഹം കഴിഞ്ഞ് നാലാം മാസം ദമ്പതിമാര്‍ മാതാപിതാക്കള്‍ ആയത് പലര്‍ക്കും ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതും താരദമ്പതികള്‍ മറുപടി നല്‍കിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതാ മക്കളില്‍ ഒരാള്‍ തന്റെ ദേഹത്ത് മൂത്രമൊഴിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവന്‍. ‘വളരെ കാലമായുള്ള സ്വപ്നം സഫലമായി… മകന്റെ സ്നേഹം എന്റെ ദേഹത്ത്’ എന്ന ക്യാപ്ഷനോടു കൂടി ടീഷര്‍ട്ടില്‍ മകന്‍ മൂത്രമൊഴിച്ച ചിത്രവും വിഘ്‌നേഷ് പങ്കുവെച്ചിട്ടുണ്ട്. 

ഇക്കഴിഞ്ഞ ഒക്ടോബര്‍ 9നാണ് സംവിധായകന്‍ വിഘ്നേഷ് ശിവനും താരസുന്ദരി നയന്‍ താരയും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇവര്‍ ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. വിഘ്നേഷ് ശിവന്‍ തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരദമ്പതികള്‍ക്ക് പിറന്നത് രണ്ട് ആണ്‍കുഞ്ഞുങ്ങളാണ്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് വിഘ്നേഷ് ശിവനും നയന്‍ താരയ്ക്കും കുഞ്ഞുങ്ങള്‍ പിറന്നത്. ഉയിര്‍, ഉലകം എന്നീ പേരുകളാണ് നയന്‍സും വിക്കിയും കുഞ്ഞുങ്ങള്‍ക്ക് നല്‍കിയത്.

നയന്‍താരയും വിഘ്നേഷും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് 2021 മാര്‍ച്ചില്‍, ദമ്പതികള്‍ വിവാഹനിശ്ചയം നടത്തി, ഈ വര്‍ഷം ഇരുവരും പരമ്പരാഗത ആചാരപ്രകാരം വിവാഹിതരായി, മാതാപിതാക്കളും ആയി. നടിയുടെ ബന്ധുവായ യുവതിയാണ് വാടക ഗര്‍ഭപാത്രത്തിന് തയ്യാറായത്.  2021 ഡിസംബറിലാണ് ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിനായി രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയില്‍ വാണിജ്യ വാടക ഗര്‍ഭധാരണം നിരോധിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ഇത് നടന്നത്. നയന്‍താരയുടെയും വിഘ്‌നേഷിന്റെയും സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ദമ്പതികളുടെ വാടക ഗര്‍ഭധാരണത്തെ ചോദ്യം ചെയ്തവര്‍ക്കെല്ലാം ഉത്തരം ലഭിക്കുകയും ചെയ്തു.