രാജ്യതലസ്ഥാനം ഉള്‍പ്പടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 50 ലധികം സ്ഥലങ്ങളിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങഴിലാണ് പരിശോധന. വിവിധ കേസുകളുമായി ബന്ധപ്പെട്ട് നേരത്തെ ഇന്ത്യയിലെ 60 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

എന്‍ഐഎ റെയ്ഡിന്റെ കാരണം?

ഡല്‍ഹി പോലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്ന രണ്ട് കേസുകളിലാണ് എന്‍ഐഎ അന്വേഷണം. ഗുണ്ടാസംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ആഗസ്റ്റ് 26 ന് ആരംഭിച്ച അന്വേഷണങ്ങളുടെ ഭാഗമായാണ് എന്‍ഐഎയുടെ നടപടി. തീവ്രവാദത്തിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന നിരവധി ഗുണ്ടാനേതാക്കളെയും അവരുടെ കൂട്ടാളികളെയും കണ്ടെത്തി കേസെടുത്തിരുന്നു. ഈ ഗുണ്ടാസംഘങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാത്രമല്ല, വിദേശത്തുനിന്നും പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 

പൊതുജനങ്ങള്‍ക്കിടയില്‍ ഭീകരത സൃഷ്ടിക്കാനും കുറ്റകൃത്യങ്ങള്‍ പരസ്യപ്പെടുത്താനും  ഗുണ്ടാസംഘങ്ങള്‍ സൈബര്‍സ്പേസ് ഉപയോഗിക്കുന്നുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ ഒറ്റപ്പെട്ട പ്രാദേശിക സംഭവങ്ങളല്ലെന്നും രാജ്യത്തിനകത്തും പുറത്തും നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദി-ഗുണ്ടാസംഘ-മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ ആഴത്തിലുള്ള ഗൂഢാലോചനകള്‍ നടത്തുന്നുണ്ടെന്നും എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തി. പല ഗുണ്ടാ നേതാക്കളും അംഗങ്ങളും ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തു. ഇപ്പോള്‍ പാകിസ്ഥാന്‍, കാനഡ, മലേഷ്യ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. അത്തരം സംഘങ്ങള്‍ക്കെതിരെ ആദ്യമായി ഒരു മെഗാ റെയ്ഡ് നടത്തിയതായി എന്‍ഐഎ പറഞ്ഞു.

ഹരിയാനയിലെ ഗുണ്ടാതലവന്റെ വീട്ടില്‍ റെയ്ഡ്

ചൊവ്വാഴ്ച നടത്തിയ പരിശോധനയുടെ ഭാഗമായി ഹരിയാനയിലെ ജജ്ജാറിലെ നരേഷ് സേത്തിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. പുലര്‍ച്ചെ നാല് മണിയോടെയാണ് എന്‍ഐഎ സംഘം സേഥിയുടെ വീട്ടിലെത്തിയത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ഉള്‍പ്പെടെയുള്ള ലോക്കല്‍ പോലീസും എന്‍ഐഎ സംഘത്തെ അനുഗമിച്ചു. സേതിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും സ്വത്തുവിവരങ്ങളും ബാങ്ക് വിവരങ്ങളും അന്വേഷിക്കുകയും ചെയ്തു. അഞ്ച് മണിക്കൂറോളം സേഥിയുടെ വീട്ടില്‍ എന്‍ഐഎ സംഘം ഉണ്ടായിരുന്നു. കൊലപാതകവും മോചനദ്രവ്യവും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് നരേഷ് സേത്തി. ഇയാള്‍ ഇപ്പോള്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ തടവിലാണ്. ലോറന്‍സ് ബിഷ്ണോയി സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.