കൊച്ചി: പീഡനക്കേസിൽ പ്രതിയായ പെരുന്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇപ്പോഴും ഒളിവിൽ തന്നെ തുടരുന്നു. ഇന്ന് നടന്ന കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യാൻ എൽദോസ് എത്തിയില്ല. വോട്ടെടുപ്പിൽനിന്നും വിട്ടുനിന്ന ഏക കോൺഗ്രസ് എംഎൽഎ കൂടിയാണ് എൽദോസ്. കേരളത്തിൽ 95.66 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.
ഒക്ടോബർ 13 മുതലാണ് എൽദോസ് ഒളിവിൽ പോയത്. വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതിനാൽ അത് വരെ മാറി നിൽക്കാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും എംഎൽഎ തേടുന്നുണ്ട്.
അതേസമയം കെപിസിസി കർശന നടപടിക്ക് ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. കെപിസിസിക്ക് എൽദോസ് കുന്നപ്പിള്ളി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഒരു പൊതുപ്രവർത്തകന്റെ പേരിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നത്. അതിനാൽ പ്രസ്തുത വിഷയത്തിലുള്ള എൽദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെപിസിസിക്ക് നിശ്ചിത സമയത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.