ഹംബിള്‍ (ടെക്‌സസ്): ടെക്‌സാസിലെ ഹംബിള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വ്യാഴാഴ്ച കാണാതായ 49 വയസ്സുള്ള മിഷേലിന്റെ മൃതദേഹം 17 കാരനായ മകന്‍ ടൈലര്‍ റോയന്‍സ് ഓടിച്ചിരുന്ന കാറിന്റെ ഡിക്കിയില്‍
കണ്ടെത്തി. വെള്ളിയാഴ്ച നെബ്രാസ്‌കയില്‍ 750 മൈല്‍ അകലെ പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിവേഗത്തില്‍ കാറോടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിച്ചു നിന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ടൈലര്‍ റോയന്‍സ് (17) അമ്മ മിഷേല്‍ എന്നിവരെ കാണാനില്ല എന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വടക്കന്‍ ഹ്യൂസ്റ്റണിലെ ഹംബിളിലാണ് അവരെ അവസാനമായി കണ്ടത്.

ഹ്യൂസ്റ്റണ്‍ അധികൃതരും വെള്ളിയാഴ്ച നെബ്രാസ്‌കയില്‍ മിഷേലിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതായി സ്ഥിരീകരിച്ചു. വാഹനം പരിശോധിച്ചപ്പോള്‍ ഡിക്കിക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം മിഷേലിന്റെതാണെന്നും പോലീസ് പിന്നീട് പറഞ്ഞു. അനിമല്‍ അഡ്വക്കേറ്റാണ് മരിച്ച മിഷേല്‍.

സംഭവത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ടെയ്ലറെ ടെക്‌സാസിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.