മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആഡംബരക്കാർ ഉപയോഗിച്ച് ഇടിച്ചിട്ട് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി സ്വദേശി റിയാസാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് രക്ഷപ്പെട്ടത്. 3 ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. വിമാന ജീവനക്കാരെയും വിമാനത്താവളത്തിലെ ജീവനക്കാരെയും ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രധാനിയാണ്
ഇയാൾ. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാളെ കസ്റ്റംസ് നിരീക്ഷിച്ചുവരികയായിരുന്നു.

കരിപ്പൂരിൽ റിയാസ് വരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് ഇയാളുടെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിരുന്നു. റിയാസ് വന്ന വാഹനത്തിന് കുറുകെ കാറിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ ആഡംബര കാർ പിന്നോട്ട് എടുത്ത ശേഷം വേഗത്തിൽ മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. റിയാസിനെ പുറത്തിറക്കാൻ ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്ന ഉദ്യോഗസ്ഥൻ തെറിച്ചുവീണു.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇയാൾക്ക് ഒരു മാസം മുമ്പ് തന്നെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ റിയാസ് കസ്റ്റംസിന് മുന്നിൽ ഹാജരാകാൻ തയ്യാറായില്ല. തുടർന്നാണ് ഇയാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചത്. പരുക്കേറ്റ കസ്റ്റംസ് ഉദ്യോഗസ്ഥർ കൊണ്ടോട്ടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിന് റിയാസിനെതിരെ കരിപ്പൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഉദ്യോഗസ്ഥരെ ഇടിച്ചിട്ട വെള്ള ആഡംബര കാറിന്റെ നിറം സ്റ്റിക്കർ പതിപ്പിച്ച് ഗ്രേ ആക്കി മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. റിയാസിന്റെ കൂട്ടുപ്രതികൾക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.