മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ‘അശ്വത്ഥാമാവ് വെറും ആന’ എന്ന ആത്മകഥയ്ക്ക് പിന്നാലെ ആത്മകഥയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് രംഗത്തെത്തിയ സംഭവം ഏറെ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.

ചതിയുടെ പത്മവ്യൂഹം എന്ന് പേര് നല്‍കിയിരിക്കുന്ന ആത്മകഥയിലെ ചില പേജുകളും, ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സ്വപ്ന സുരേഷിനൊപ്പം കേക്ക് മുറിക്കുന്ന ശിവശങ്കർ, ശിവശങ്കർ വാങ്ങി നൽകിയ താലിയും സാരിയുമുടുത്ത് നിൽക്കുന്ന സ്വപ്ന, സ്വപ്നയുടെ കെെയിൽ പാർവ്വതി എന്നു പച്ചകുത്തിയിരിക്കുന്നത്, ശിവശങ്കറിൻ്റെയും സ്വപ്നയുടെയും സ്വകാര്യ നിമിഷങ്ങൾ എന്നിങ്ങനെയുള്ള നിരവധി ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

എം ശിവശങ്കർ ,മുഖ്യമന്ത്രി പിണറായി വിജയൻ , മുഖ്യമന്ത്രിയുടെ മകൾ വീണ ,ജയിൽ ഡിജിപി അജയകുമാർ തുടങ്ങിയവർക്ക് എതിരായ ആരോപണങ്ങൾ ഉൾപ്പെടുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കുന്ന ആത്മകഥയിൽ സ്പ്രിൻക്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചെന്നും ആ വിഷയത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിൻ്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റിക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നുവെന്നാണ് ആത്മകഥയിൽ സ്വപ്ന സുരേഷ് ആരോപിക്കുന്നത്. 

‘അന്വേഷണം നീ വരെയേ എത്തൂ; അതുകൊണ്ട് ഇപ്പോൾ സന്ദീപ് പറയുന്നതുപോലെ ചെയ്യുക’ – ഇതായിരുന്നു തനിക്കു ലഭിച്ച നിർദേശം. ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും തുടർഭരണം വരേണ്ടതു തൻ്റെ കൂടി ആവശ്യമാണെന്നും വിശ്വസിപ്പിച്ച് ഓഡിയോ റിക്കോർഡ് ചെയ്യിക്കുകയായിരുന്നു. തങ്ങൾക്കു രക്ഷപ്പെടാൻ ശിവശങ്കറിനെ പുറത്തുനിർത്തേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലാണ് സന്ദീപിൻ്റെ ഫോണിൽ ശബ്ദം റിക്കോർഡ് ചെയ്തതെന്നും സ്വപ്ന പറയുന്നു. 

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിൻ്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ.ടി.ജലീൽ തുടങ്ങിയവരുടെ പങ്കുകൾ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഇവർ പല വിധത്തിൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചരക്കുകൈമാറ്റങ്ങളുടെ  ഭാഗമായിരുന്നുവെന്നുള്ള തുറന്നു പറച്ചിലും അതിലേക്ക് നയിച്ച സംഭവങ്ങളുടെ ചിത്രങ്ങളും പുസ്തകത്തിൽ കാണാൻ കഴിയുമശന്നാണ് റിപ്പോർട്ടുകൾ. 

താനും ശിവശങ്കറും ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞുവെന്നുള്ള വെളിപ്പെടുത്തലിൻ്റെ കൂടുതൽ വിവരങ്ങൾ ആത്മകഥ വഴി പുറത്തു വരുമെന്നും സ്വപ്ന പറയുന്നു. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തൻ്റെ കഴുത്തിൽ താലികെട്ടിയിരുന്നു. അതിനുശേഷം നെറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു വിവാഹം നടന്നത്. താൻ ശിവശങ്കരൻ്റെ പാർവതിയായിരുന്നു. വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. 

അതേസമയം പുസ്തകത്തിൽ ആർക്കെതിരെയും ലൈംഗിക ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്നും സ്വപ്ന പറയുന്നു. എന്നാൽ മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി തന്നോട് ലെെംഗിക താൽപര്യത്തോടെ ബന്ധപ്പെട്ടുവെന്നും സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്. ലെെംഗിക താൽപര്യത്തോടഴ വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിക്കുകയായിരുന്നു. ഇയാൾ പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ലെന്നും സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്. ഇതിൻ്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അവ അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. വലിയ വിവാദങ്ങളോടെ പുറത്തിറങ്ങുന്ന പുസ്തകത്തിലെ താളുകൾ സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നതും.