കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ നീക്കി. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദീപിനെതിരായ പരാതികൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ തയ്യാറായില്ല.

സംഘടനാപരമായ നടപടിയാണ് ഉണ്ടായതെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് പറയേണ്ട കാര്യമില്ലെന്നും വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന വക്താവ് എന്ന നിലയിൽ സന്ദീപ് വാര്യരുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം വിലയിരുത്തി. അതേസമയം, ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ് വാര്യർ മടങ്ങി.

പാർട്ടിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുള്ള പരാതികളാണ് സന്ദീപ് വാര്യർക്കെതിരെ ഉയർന്നതെന്നാണ് റിപ്പോർട്ട്. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് സന്ദീപ് വാര്യർക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. 20 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തോടൊപ്പം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണമുള്ള ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.