ബിജെപി ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്നിവ നടപ്പാക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബിജെപിയുടെ ഈ നീക്കം ഇന്ത്യയുടെ ഒത്തൊരുമ തകർക്കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് നൽകിയ ഔദ്യോഗിക ഭാഷയെക്കുറിച്ചുള്ള പാർലമെന്റ് കമ്മിറ്റി റിപ്പോർട്ട് ഉയർത്തിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഐടി, ഐഐഎം, കേന്ദ്ര സർവ്വകലാശാലകളിൽ ഹിന്ദി പഠന മാധ്യമമായി ശുപാർശ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. 22 ഔദ്യോഗിക ഭാഷകളിലേക്ക് കൂടുതൽ ഭാഷകൾ ചേർക്കണമെന്ന് ജനങ്ങൾ വാശിപിടിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യം എന്താണ്?, കേന്ദ്രസർക്കാർ തസ്തികകളിലേക്കുള്ള മത്സര പരീക്ഷകളിൽ നിന്ന് ഇംഗ്ലീഷ് ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തത് എന്തുകൊണ്ടാണെന്നും സ്റ്റാലിൻ ചോദിച്ചു. 

ഇന്ത്യൻ ഭരണഘടനാ വിരുദ്ധമാണ് കേന്ദ്രസർക്കാരിന്റെ നീക്കണെന്നും സ്റ്റാലിൻ വ്യക്തമാക്കി. സെപ്തംബർ 16ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് ആചരിച്ചു. ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. മാതൃഭാഷയെ പുകഴ്ത്തുന്നവർ ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

പ്രായോഗികമല്ലാത്ത എന്തെങ്കിലും അടിച്ചേൽപ്പിക്കുന്നത് ഹിന്ദി സംസാരിക്കുന്നവരെ ഒന്നാംതരം പൗരന്മാരെന്നും ഹിന്ദി സംസാരിക്കാത്തവരെ രണ്ടാംതരം പൗരന്മാരെന്നും വിളിക്കുന്നതിന് തുല്യമാണ്. നാനാത്വത്തിൽ ഏകത്വം കാണുന്ന ഇന്ത്യയിൽ തമിഴും മറ്റ് ഭാഷകളും തുല്യമായി കാണണമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു.