കീവ്: ഉക്രൈൻ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച പുലർച്ചെയോടെ ശക്തമായ സ്‌ഫോടന പരമ്പരയുണ്ടായി. മിസൈലുകളുടെ അകമ്പടിയോടെ ഉഗ്ര ശബ്ദത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഉക്രെയ്‌നിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ എന്നിവിടങ്ങളിലും മധ്യ ഉക്രെയ്‌നിലെ ഡിനിപ്രോയിലും സ്‌ഫോടനങ്ങൾ നടന്നതായി റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇതിന് പിന്നാലെ വാർത്ത സ്ഥിരീകരിച്ച് കീവ് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ രംഗത്ത് വന്നിട്ടുണ്ട്. ഒന്നിലധികം സ്‌ഫോടനങ്ങളാൽ നഗരം വിറച്ചുവെന്നും അടിയന്തര സേവനങ്ങൾ സ്ഥലത്ത്‌ ലഭ്യമാക്കിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. കീവ് നഗരത്തിന്റെ മധ്യഭാഗത്തുള്ള ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയിൽ നിരവധി സ്‌ഫോടനങ്ങളുണ്ടായെന്നും മേയർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

അതേസമയം, ഉക്രെയ്‌നിലുടനീളം മിസൈൽ ആക്രമണത്തിൽ ആളപായമുണ്ടായതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. റഷ്യ ഉക്രൈനെ നശിപ്പിക്കാനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും ശ്രമിക്കുകയാണെന്നും സൈലെൻസ്‌കി ആരോപിച്ചു. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഉക്രൈനിൽ റഷ്യൻ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് മേഖലയിൽ കൂടുതൽ സംഘർഷ സാധ്യത പടരാൻ ഇടയാക്കുമെന്നാണ് ആശങ്ക.