തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ പോപ്പുലര്‍ ഫ്രണ്ടിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കാണാതായ വെടിക്കോപ്പുകളുടെ കാര്യത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ. 2019 ലെ സിഎജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കൂടുതൽ അന്വേഷണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് സേനയിൽ നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായത് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര ഏജന്‍സികള്‍ വിവര ശേഖരണം ആരംഭിച്ചു കഴിഞ്ഞു. കാണാതായ വെടിക്കോപ്പുകള്‍ ദേശവിരുദ്ധ ശക്തികളുടെ പക്കല്‍ എത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്. 

സംസ്ഥാനത്തെ പിടിച്ചുലച്ച സിഎജി റിപ്പോർട്ടാണ് 2019ൽ പുറത്തു വന്നത്. പൊലീസിൻ്റെ പക്കല്‍ ഉണ്ടായിരുന്ന ആയുധങ്ങളില്‍ 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാതായെന്നായിരുന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ വിവരം പുറത്തറിയാതിരിക്കാൻ പൊലീസ് വാർത്ത മൂടി വച്ചതായും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. റിപ്പോര്‍ട്ട് വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രശ്നത്തിൽ ഇടപെടുകയും ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു സർക്കാർ അന്വമഷണം പ്രഖ്യാപിച്ചതെന്ന ആരോപണങ്ങൾ ആ സമയത്ത് ഉയർന്നിരുന്നു. സിഎജി റിപ്പോർട്ട് തെറ്റാണെന്നും തോക്കുകള്‍ കാണാതായിട്ടില്ലെന്നും 3000 വെടിയുണ്ടകള്‍ മാത്രമാണ് കാണാതായതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് നല്‍കിയത്. 

റിപ്പോർട്ടുകൾ രണ്ടും രണ്ടു കാര്യങ്ങൾ പറയുമ്പോൾ യഥാർത്ഥ വസ്തുതകൾ എന്താണെന്ന് പരിശോധിക്കുകയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം. വളരെ ഗുരുതരമായ വിവരങ്ങള്‍ അടങ്ങിയതാണ് സി എ ജി റിപ്പോര്‍ട്ടെന്നും കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നുണ്ട്. പൊലീസ് സേനയിലെ തോക്കുകളും വെടിയുണ്ടകളും കാണാതായ വിവരം പുറത്തുപോകാതിരിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ പരമാവധി ശ്രമിച്ചുവെന്നുള്ള സിഎജി റിപ്പോർട്ട് പരാമർശത്തെ വളരെ ഗൗരവത്തോടെയാണ് ആയുധ ശേഖരത്തിലെ കുറവ് പൊലീസിന് അറിയാമായിരുന്നിട്ടും അതിന് കാരണക്കാരായ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം മൂടിവെക്കാനാണ് ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചതെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 

തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലാണ്  ആയുധങ്ങളുടെയും കാട്രിഡ്ജുകളുടെയും സ്റ്റോക്കിൽ കുറവു കണ്ടത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍ ആഴ്ചയിലൊരിക്കലെങ്കിലും അവ പരിശോധിക്കുകയും,  സ്റ്റോറില്‍ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യത അതിനായി സൂക്ഷിച്ചിട്ടുള്ള ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണമെന്നുള്ള നിർദ്ദേശം നേരത്തെ നിലവിലുണ്ടായിരുന്നു. കമ്പനി കമാന്‍ഡര്‍ അല്ലെങ്കിൽ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മാസത്തിലൊരിക്കല്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് റൂമിൽ മിന്നല്‍ പരിശോധന നടത്തണമെന്നും അതിനായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതുപോലെതന്നെ പൊലീസ് സൂപ്രണ്ട് അല്ലെങ്കിൽ കമാന്‍ഡൻ്റ് ആറുമാസത്തിലൊരിക്കല്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. 

ഈ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആയുധങ്ങളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. രാജ്യവിരുദ്ധ ശക്തികളുടെ പക്കൽ ഈ ആയുധങ്ങൾ എത്തിയിട്ടുണ്ടോ എന്ന ആശങ്കയിലാണ് ആഭ്യന്തര വകുപ്പ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക കൂടി ചെയ്തതോടെ ഈ ആശങ്കകൾക്ക് വലിപ്പം വച്ചിരിക്കുകയാണ്. ഇതുകൊണ്ടാണ് ഈ ആയുധങ്ങൾ നിയമവിരുദ്ധ ശക്തികളുടെ കൈകളിൽ എത്തിയിട്ടുണ്ടോ എന്ന പരിശോധനയുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ രംഗത്ത് എത്തിയിരിക്കുന്നത്. കേരള പൊലീസിൽ പോപ്പുലർ ഫ്രണ്ട് സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഈ ആശങ്കകൾക്ക് ബലം വച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.