ഇടുക്കി: സിപിഐ വിട്ടുവെന്ന പ്രചാരണം തള്ളി മുൻ എംഎൽഎ ഇ എസ് ബിജിമോൾ. സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. എന്നും അടിയുറച്ച ഒരു കമ്യൂണിസ്റ്റുകാരിയും സിപിഐ പ്രവർത്തകയുമായിരിക്കുമെന്നും ബിജിമോൾ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുള്ളതെന്ന് ബിജിമോൾ നേരത്തെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് ബിജിമോൾ പുറത്തായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

“ഇരുപത്തിരണ്ടാം വയസിൽ സിപിഐ മെമ്പർഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഞാൻ വരുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും ഞാൻ അനുഭവിച്ചറിഞ്ഞത്. അവർ നൽകിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയിൽ പ്രവർത്തിക്കുവാനും ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കാനും കരുത്ത് നൽകിയത്. ഇത്രയും ഇപ്പോൾ പറഞ്ഞതിന് കാരണമിതാണ്, കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചരണം ചിലർ നടത്തുന്നതായി സിപിഐയുടെ സഖാക്കൾ എൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇത്തരം വ്യാജ പ്രചാരണങ്ങളിൽ യാതൊരുവിധ വസ്തുതയുമില്ല. സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എൻ്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യൂണിസ്റ്റുകാരിയായിരിക്കും ഞാൻ. അതിലുപരി രാഷ്ട്രീയപ്രവർത്തകയായിരിക്കുന്നടത്തോളം കാലം ഞാൻ സിപിഐയുടെ പ്രവർത്തകയായിരിക്കും.

അഭിപ്രായങ്ങൾ തുറന്ന് പറയണമെന്നും എത് പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നിൽക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പു നൽകിയ, ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവർ നൽകിയ പിന്തുണയാണ് എൻ്റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സിപിഐക്ക് ഒപ്പം”.