കോഴിക്കോട്: പർദ ധരിച്ച് കറങ്ങി നടന്ന സംഭവത്തിൽ പിടിയിലായ യുവാവിനെ പോലീസ് വിട്ടയച്ചു. കൽപ്പറ്റ സ്വദേശിയും ക്ഷേത്രത്തിലെ പൂജാരിയുമായ ജിഷ്ണു നമ്പൂതിരിയാണ് പർദ ധരിച്ച് സഞ്ചരിച്ചത്. കുറ്റകൃത്യങ്ങളുമായി ഇയാൾക്ക് ബന്ധമില്ലാത്തതിനാൽ ജിഷ്ണുവിനെ പറഞ്ഞയക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് പർദ ധരിച്ച് യുവാവ് നഗരത്തിലൂടെ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് പർദ ധരിച്ചെത്തിയ ജിഷ്ണുവിനെ ഓട്ടോറിക്ഷ തൊഴിലാളികൾ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ജിഷ്ണു നൽകിയ വിശദീകരണത്തിൽ സംശയമൊന്നും തോന്നാത്തതിനാൽ പോലീസ് ജിഷ്ണുവിനെ വിട്ടയച്ചു. തനിക്ക് ചിക്കൻ പോക്സ് ആണെന്നും അതിനലാണ് പർദ ധരിച്ചതെന്നും ഇയാൾ പോലീസിനെ അറിയിച്ചു.

കൽപ്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്യുകയാണ്. സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള പഴ്സ് അടക്കമുള്ളവയുമായിട്ടാണ് ഇയാൾ കറങ്ങി നടന്നത്.