ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. നിരോധന ഓർഡിനൻസിന് ഗവർണർ ആർ.എൻ. രവി അംഗീകാരം നൽകി. ഒക്ടോബർ 17ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ ഇത് നിയമമാകും. ഇതോടെ ഓൺലൈൻ ഗെയിമിങ് നിരോധിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാകുകയാണ് തമിഴ്നാട്. നേരത്തെ തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങൾ ഇവ നിരോധിച്ചിരുന്നു.

ഓൺലൈൻ ഗെയിമുകൾ കളിച്ച് വൻ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ പെരുകിയതോടെ ഇതിനെ കുറിച്ച് പഠിക്കാൻ റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐ.ഐ.ടി ടെക്‌നോളജിസ്റ്റ് ഡോ. ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡി.ജി.പി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സമിതി ജൂൺ 27ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇത് അന്നുതന്നെ മന്ത്രിസഭയുടെ മുന്നിലെത്തി. തുടർന്ന്, പൊതുജനാഭിപ്രായം തേടി.

സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഓർഡിനൻസ് തയാറാക്കി. ആഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചതോടെയാണ് ഗവർണറുടെ അംഗീകാരത്തിനയച്ചത്.