ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി 90 ദിവസത്തെ പ്രവർത്തന നേട്ടം പുറത്തുവിട്ടുകൊണ്ടാണ് ഫൊക്കാനയുടെ പുതിയ ഭരണസമിതി മുൻ ഭരണസമിതിയിൽ നിന്ന് അധികാരം ഏറ്റുവാങ്ങിയത്. വാഷിംഗ്ടണ് ഡിസിയിലെ കെൻവുഡ് ഗോൾഫ് ആൻഡ് കണ്ട്രി ക്ലബിൽ ഏറെ പ്രൗഢിയോടെ നടന്ന ചടങ്ങിൽ വച്ചാണ് 2020-22 കാലയളവിൽ ഫൊക്കാനയെ നയിച്ച മുൻ പ്രസിഡന്റ് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ നിന്നും 2022-24 കാലയളവിൽ ഫൊക്കാനയെ നയിക്കുന്നതിനായി ഡോ. ബാബു സ്റ്റീഫനും മറ്റു ടീം അംഗങ്ങളും ഒൗദ്യോഗികമായി അധികാരകൈമാറ്റം നടത്തി ചുമതലയേറ്റത്.
ജനറൽ സെക്രട്ടറിയായി അധികാരമേറ്റ ഡോ. കലാ ഷഹിയുടെ ആമുഖ പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് ഇനിയുള്ള രണ്ട് വർഷങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അധികാര കൈമാറ്റത്തിനുശേഷം ഡോ. ബാബു സ്റ്റീഫൻ ആമുഖമായി സൂചിപ്പിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിൽ വൻ തോതിലുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമായിരുന്നു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനിലും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളിലും പ്രകടമായത്. ഫൊക്കാനയുടെ മുൻ ഭാരവാഹികളടക്കം സാക്ഷ്യം വഹിച്ച പ്രൗഢമായ സദസിനു മുൻപാകെ ഒൗദ്യോഗികമായി അധികാരം ഏറ്റുവാങ്ങിയപ്പോൾ ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കുമെന്ന വ്യക്തമായ സൂചനകൂടി നൽകിയതോടെ തികഞ്ഞ ദിശാബോധമുള്ള നേതാവാണ് താനെന്ന് അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഡോ. ബാബു സ്റ്റീഫൻ.
തെരഞ്ഞെടുപ്പു വേളയിൽ പുറത്തിറക്കിയ പ്രവർത്തന രൂപ രേഖയിൽ സൂചിപ്പിച്ച കാര്യങ്ങൾ പൂർണമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഡോ. ബാബു സ്റ്റീഫൻ അതിനുമപ്പുറം നിരവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും സൂചിപ്പിച്ചു. ഈ കമ്മിറ്റിയുടെ കാലാവധി അവസാനിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അടുത്ത കമ്മിറ്റിക്ക് അധികാരം കൈമാറും മുൻപ് ഫോക്കാനയെ അന്തരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരു സംഘടനയാക്കി മാറ്റിയിരിക്കുമെന്ന ഡോ. ബാബു സ്റ്റീഫന്റെ പ്രഖ്യാപനത്തെ ഏറെ ഹർഷാരവത്തോടെയാണ് സദസ്യർ ഏറ്റുവാങ്ങിയത്.
ഫൊക്കാനയിൽ പൂർണമായ ജനാതിപത്യ രീതിയിലുള്ള പ്രവർത്തനം പ്രാവർത്തികമാക്കാൻ ശ്രമിക്കും. ഫൊക്കാനയിൽ ഏതു സ്ഥാനത്തേക്കും അർഹതയുള്ള ആർക്കും മത്സരിക്കാമെന്ന ജനാതിപത്യ രീതി അവലംഭിപ്പിക്കും. ഒരാൾക്ക് ഒരു പദവി എന്ന രീതി നിർബന്ധമായും നടപ്പിലാക്കാൻ ശ്രമിക്കും. ചില നിർണായക സാഹചര്യങ്ങളിൽ ചില സ്ഥാനങ്ങളിൽ ഇതിനു മാറ്റമുണ്ടാകാം. എക്സിക്യൂട്ടീവ് അംഗങ്ങൾ നേതുത്വമേറ്റെടുക്കേണ്ട ചില നിർണായക സ്ഥാനങ്ങളിൽ ഇത് ബാധകമായിരിക്കുകയില്ല. – അദ്ദേഹം കൂട്ടിചേർത്തു.
90 ദിവസത്തിനുള്ളിൽ ചെയ്ത കാര്യങ്ങളുടെ വിശദീകരണം
ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും നന്പർ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഫൊക്കാനയുടെ ആസ്ഥാന മന്ദിരത്തിനായുള്ള അന്വേഷണം ഉൗർജിതമായി നടക്കുകയാണ്. കേരളത്തിൽ പോയപ്പോൾ മന്ത്രിമാരെ സന്ദർശിച്ചതും മാധ്യമങ്ങളിൽ അഭിമുഖം പ്രസിദ്ധപ്പെടുത്തിയതും ’കേരളീയ’ത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണമൊരുക്കിയതും ഗവർണർ രാജ് ഭവനിൽ വിരുന്നു നൽകിയതുമടക്കമുള്ള വിവരങ്ങൾ ഫൊക്കാന ഭാരവാഹികളുമായി പങ്കുവച്ചു. കേരളത്തിൽ നടത്തുന്ന കണ്വൻഷൻ ’കേരളീയ’ത്തിന്റെ സഹകരണത്തോടെയായിരിക്കുമെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
ഫൊക്കാന നാഷണൽ കമ്മിറ്റി ചേർന്ന് ഭാവിയിൽ ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കിയതായും അദ്ദേഹം പറഞ്ഞു. നാഷണൽ കമ്മിറ്റിയിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അർഹരായവരെ നിയമിച്ചു. ആർവിപിമാർ ഇല്ലാത്ത ഫൊക്കാനയുടെ റീജണുകളിൽ ആർ.വി.പി മാരെ നിയമിച്ചു. ഇനി ഏതാനും റീജിയണളിൽ മാത്രമാണ് നിയമനം നടക്കാനുള്ളത്. കണ്വെൻഷൻ ചെയർമാൻ ഉൾപ്പെടെ ഒഴിവുള്ള നാലു പദവികളിൽ ആളുകളെ നിയമിച്ചു. കേരളത്തിൽ ഭവന രഹിതരായ 25 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി 3 വീടുകളുടെ നിർണമാണത്തിനുള്ള തുക ഇതിനകം കൈമാറി കഴിഞ്ഞു.
ആഴ്ചയിൽ ഒരിക്കലെങ്കിലും അമേരിക്കയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച് ഗവണ്മെന്റ് തലത്തിൽ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എച്ച്.-1 ബി വിസയിൽ അമേരിക്കയിൽ ജോലിക്കെത്തുന്ന മലയാളികൾ ഇവിടെ മരണപ്പെട്ടാൽ അവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും ഫൊക്കാന വഹിക്കും. അതിനുള്ള നിയമ നടപടികളെക്കുറിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തി. കേരളത്തിലെ എല്ലാ അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും അമേരിക്കയിൽ നിന്നുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഒസിഐ കാർഡ് ഉടമകൾക്ക് പ്രത്യേക ഇമ്മിഗ്രേഷൻ ഡെസ്ക് ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി.
പ്രവാസികളുടെ സ്വത്ത് സംരക്ഷണം സംബന്ധിച്ച സുപ്രധാനമായ ഒരു കാര്യമാണ് കേന്ദ്ര- സംസഥാന തല മന്ത്രിമാരുമായി ചർച്ച ചെയ്ത മറ്റൊരു വിഷയം. നിലവിൽ പ്രവാസികൾക്ക് നാട്ടിലുള്ള സ്വത്ത് വിൽപ്പനയോ ലീസോ ആയാലും ക്രയവിക്രയം ചെയ്യുന്നതിന് ഏറെ വൈതരണികൾ തരണം ചെയ്യേണ്ടതുണ്ടെന്നും പലതും ചെന്നവസാനിക്കുന്നത് നിയമ വ്യവഹാരങ്ങളിലെക്കാണെന്നും പറഞ്ഞ ഡോ. ബാബു സ്റ്റീഫൻ, മൂന്നും നാലും വർഷങ്ങൾ വരെ നീണ്ടുനിൽക്കുന്ന നിയമ പോരാട്ടത്തിനായി ഭരിച്ച വിമാനക്കൂലി നൽകി ദീർഘയാത്ര നടത്തി പ്രവാസികൾ ഏറെ കഷ്ട്ടപ്പെടുകയാണെന്നും വ്യ്കതമാക്കി. ഇതിനൊരു ശാശ്വത പരിഹാരം കാണണമെങ്കിൽ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ആക്ടിനു കീഴിൽ പ്രോവാസി പ്രോപ്പർട്ടി ട്രൈബ്യുണൽ ആരംഭിക്കണമെന്നും കേന്ദ്ര-സംസ്ഥാന തല മന്ത്രിമാരോട് അഭ്യർഥിച്ചു.
പ്രവാസി പ്രോപ്പർട്ടി ട്രൈബ്യുണൽ ആരംഭിക്കുന്നതിലൂടെ മൂന്നും നാലും വർഷങ്ങൾ വരെ നീണ്ടുനിന്നേക്കാവുന്ന കേസുകൾക്ക് ഒറ്റദിവസം കൊണ്ട് തന്നെ പരിഹാരം കാണാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു നിലപാടാണ് ഇരു സർക്കാരുകളിലെയും മന്ത്രിമാരിൽനിന്നുണ്ടായതെന്നും അദ്ദേഹം അറിയിച്ചു.