കൽപ്പറ്റ: മഠത്തിൽ നിന്ന് നേരിടുന്ന വിവേചനങ്ങൾക്കെതിരെ സി. ലൂസി കളപ്പുര നടത്തുന്ന സത്യഗ്രഹം എട്ടാം ദിവസത്തിലേയ്ക്ക്. പോലീസ് മഠം അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിന് സമ്മതമല്ലെന്ന നിലപാടിലാണ് മദർ സുപ്പീരിയർ. മഠത്തിൽ നിന്നു തന്നെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തനിക്കെതിരെ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. മഠത്തിൽ നിന്ന് തനിക്ക് ശരിയായി ഭക്ഷണം ലഭിക്കുന്നില്ലെന്നും തൻ്റെ മുറിയുടെ വാതിലുകൾ തകർത്തെന്നും സി. ലൂസി ആരോപിക്കുന്നു.

കാരയ്ക്കാമല എഫ്സിസി മഠത്തിനു മുന്നിലാണ് സി. ലൂസിയുടെ സത്യഗ്രഹം. കോടതി ഉത്തരവ് ഉണ്ടായിട്ടു പോലും മഠത്തിൽ നിന്ന് തനിക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നാണ് സി. ലൂസിയുടെ ആരോപണം. മദർ സുപ്പീരിയർ തൻ്റെ സമരം കണ്ടില്ലെന്നു നടിക്കുകയാണെന്നും സി. ലൂസി ചൂണ്ടിക്കാട്ടി.

“നാലു വർഷമായി ഞാൻ ഇതിനു വേണ്ടി പൊരുതുന്നതാണ്.അവരോട് ആരോടും വെറുപ്പോ വൈരാഗ്യമോ ഉണ്ടായിട്ടല്ല, ഇപ്പോഴും പറയുകയാണ്. ഒരു മനുഷ്യവ്യക്തി അല്ലെങ്കിൽ 40 വർഷം അവരോടൊത്ത് താമസിച്ചയാളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഒറ്റ ദിവസം കൊണ്ട് തീരുമാനിക്കുകയല്ല വേണ്ടത്. അതുകൊണ്ട് നിർബന്ധമായും ബരക്,ണം സഹിതമുള്ള എല്ലാ ആവശ്യങ്ങളും പരിഹരിക്കപ്പെടണം.”സി. ലൂസി പറഞ്ഞു. സന്ദർശകർക്കു പോലും മഠത്തിൽ എത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും സി. ലൂസി ചൂണ്ടിക്കാട്ടി. മദർ സുപ്പീരിയറിൻ്റെ അനുവാദമില്ലാതെ മഠത്തിൽ പ്രവേശനമില്ലെന്ന ബോർഡും പുറത്ത് സ്ഥാപിച്ചിട്ടുണ്ട്.

നീതി നിഷേധിക്കപ്പെട്ട കന്യാസ്ത്രീകളുടെ പ്രാർഥനയാകാം തൻ്റെ ഊർജമെന്നാണ് സി. ലൂസി പറയുന്നത്. “നീതി നിഷേധിക്കപ്പെട്ട കുഞ്ഞു സിസ്റ്റേഴ്സ് ഇവിടെയുണ്ടെങ്കിൽ അവരുടെൊക്കെ പ്രാർഥന കൊണ്ടാകാം എനിക്കിത്രയും ഊർജം കിട്ടുന്നത്. ഇതൊന്നും ആരോടും ചെയ്യാൻ പാടില്ല.” സിസ്റ്റർ വ്യക്തമാക്കി.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചി ഹൈക്കോടതിക്കവലയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയതോടെയാണ് എഫ്സിസി നേതൃത്വവും സി. ലൂസിയും തമ്മിൽ ഇടഞ്ഞത്. മുൻപ് മഠത്തിൻ്റെ അനുവാദമില്ലാതെ വാഹനം വാങ്ങിയെന്നും പുസ്തകം പുറത്തിറക്കിയെന്നും മഠം സി. ലൂസിയ്ക്കെതിരെ ആരോപിച്ചിരുന്നു. എന്നാൽ മഠത്തിൽ നിന്ന് പുറത്താക്കാനുള്ള നടപടികളുമായി സന്യാസിനീ സമൂഹം മുന്നോട്ടു പോയതോടെ സി. ലൂസി കളപ്പുര നിയമനടപടി സ്വീകരിക്കുകയായിരുന്നു. മഠത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സി. ലൂസി നൽകിയ ഹർജിയിൽ അന്തിമ തീർപ്പ് വരുന്നതു വരെ മഠത്തിൽ തുടരാമെന്നാണ് മാനന്തവാടി മുൻസിഫ് കോടതിയുടെ ഉത്തരവ്. ഇതിനിടെ രണ്ടാം തവണയാണ് മഠത്തിൽ സി. ലൂസി സത്യഗ്രഹം നടത്തുന്നത്.

തനിക്ക് മഠത്തിലുള്ളവർ ഭക്ഷണം നൽകുന്നില്ലെന്നും പ്രാർഥനാമുറിയും തേപ്പുപെട്ടി, ഫ്രിഡ്ജ് തുടങ്ങിയ പൊതുവായ സൗകര്യങ്ങളും ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് സി. ലൂസിയുടെ ആരോപണം. കോടതി വിധിയുണ്ടായിട്ടും മഠം അധികൃത‍ർ ഉപദ്രവിക്കുകയാണ്. തന്നെ പീഡിപ്പിച്ചു പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സി. ലൂസിയുടെ ആരോപണം.