കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. സിപിഒ ഷിഹാബ് വി.പിയെ സസ്പെൻഡ് ചെയ്താണ് ഉത്തരവിറങ്ങിയത്.
പൊതുജനങ്ങൾക്ക് മുന്നിൽ കേരള പോലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്പെൻഷൻ ഓര്‍ഡറിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി പറയുന്നു. അതേസമയം, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോയി.
ഇയാൾക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വഴിയരികില്‍ വച്ച് വില്‍ക്കുന്ന പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷണം പോയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പോലീസാണെന്ന് വ്യക്തമായത്.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്നത്. ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പത്ത് കിലോയോളം മാമ്പഴം സ്കൂട്ടറിന്റെ ഡിക്കിയിൽ ഇയാൾ എടുത്തിടുകയായിരുന്നു.
വഴിയരികില്‍ ആളില്ലെന്നു ഉറപ്പുവരുത്തിയെങ്കിലും കടയിലെ സിസിടിവി ക്യാമറ ഇയാൾ കണ്ടില്ല.കോട്ടയം മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മുണ്ടക്കയത്തെ വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു മോഷണം.
പോലീസ് യൂണിഫോമില്‍ തന്നെയാണ് മോഷണം നടത്തിയത്. കടയുടമ നിസാറിന്റെ പരാതിയിൽ കാഞ്ഞിരപ്പള്ളി പോലീസ് ഷിഹാബിനെതിരെ കേസെടുത്തിരുന്നു.