കോട്ദ്വാർ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 25 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
അമ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. 500 മീറ്റർ താഴ്ചയിലേക്കാണ് ബസ് വീണത്. രാത്രി മുഴുവൻ നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 21 പേരെ പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷപെടുത്തി.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹരിദ്വാർ എസ്പി സ്വാതന്ത്ര കുമാർ സിംഗ് പറഞ്ഞു.