മനാമ: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബഹ്‌റൈന്‍ സന്ദര്‍ശിക്കും. നവംബര്‍ മൂന്ന് മുതല്‍ ആറു വരെയാണ് മാര്‍പ്പാപ്പ ബഹ്റൈന്‍ സന്ദര്‍ശനം. ബഹ്റൈന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് മാര്‍പ്പാപ്പ രാജ്യത്തെത്തുമെന്ന് വത്തിക്കാനാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തലസ്ഥാന നഗരിയായ മനാമയിലും അവാലി നഗരത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പ്പാപ്പ ബഹ്‌റൈനില്‍ എത്തുന്നത്. സെപ്റ്റംബര്‍ ആദ്യത്തില്‍ കസാക്കിസ്താന്‍ സന്ദര്‍ശിച്ച ശേഷമാണ് മാര്‍പ്പാപ്പ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്.

നാലു ദിവസത്തെ സന്ദര്‍ശനത്തില്‍, ബഹ്റൈന്‍ ഫോറം ഫോര്‍ ഡയലോഗ് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള മാനവ സഹവര്‍ത്തിത്വം എന്ന പ്രമേയത്തില്‍ നടത്തുന്ന സമ്മേളനത്തിലും പങ്കെടുക്കും. സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. 2014ല്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫ വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. 2019ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇ സന്ദര്‍ശിച്ചതാണ് മിഡിലീസ്റ്റിലെ അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം. അന്ന് അല്‍ അസ്ഹര്‍ മുഖ്യ ഇമാമുമായി ലോകസമാധാനത്തിനായുള്ള കാത്തലിക്ക്- മുസ്ലിം സഹകരണ രേഖയില്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

70 ശതമാനത്തോളം മുസ്ലിംകള്‍ താമസിക്കുന്ന ബഹ്‌റൈനില്‍ 80,000ത്തോളം വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളും കഴിയുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള വിദേശികളാണ് ഇവരില്‍ കൂടുതലും. ഇവര്‍ക്ക് പ്രാര്‍ഥനാ സൗകര്യം ഒരുക്കുന്നതിനായി ‘ഔവര്‍ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബഹ്റൈനില്‍ ഉദ്ഘാടനം ചെയ്തിരുന്നു. മനാമയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ അവാലി നഗരത്തിലാണ് അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയം സ്ഥിതിചെയ്യുന്നത്. 2,300 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കത്തീഡ്രലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ അപ്പോസ്തലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് യൂജിന്‍ ന്യൂജന്റ്, സതേണ്‍ അറേബ്യ വികാരി തലവന്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.