തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷപെടുത്താനും ലാഭത്തിലാക്കാനുമായി സംസ്ഥാന സർക്കാർ കോടികൾ കടമെടുക്കുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവറുടെ പേരിൽ പ്രചരിക്കുന്ന കുറിപ്പ് വൈറൽ. കെഎസ്ആർടിസിയെ എങ്ങനെ ലാഭത്തിലാക്കാം എന്ന തലക്കെട്ടിലുള്ള കുറിപ്പിലാണ് സർക്കാരിനെയും കെഎസ്ആർടിസി ജീവനക്കാരെയും നിശിതമായി വിമർശിക്കുന്നത്. പെൻഷൻ വേണ്ടെന്നും 800 രൂപ ദിവസക്കൂലി മതിയെന്നുാമാണ് കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്കിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്. “ഡിയർ കെഎസ്ആർടിസി എംഡി, 800 രൂപയും ചെലവും ദിവസക്കൂലിയും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5000ത്തിനു മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപയ്ക്ക് 5 രൂപ വെച്ച് ബാറ്റയും കൂടി തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങൾ കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിൻ്റെ അസ്ഥിവാരം കടലെടുക്കുന്നതും നോക്കി അധികാരികൾ നെടുവീർപ്പെടുന്നത്. ആദ്യം പണിയെടുക്കൂ. എന്നിട്ടാവാം അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം. എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ.”

ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വാക്കുകളുടെ ഉടമ ആരാണെന്ന് വ്യക്തമല്ല. എന്നാൽ കെഎസ്ആർടിസി ബ്ലോഗ് അടക്കമുള്ള ഫേസ്ബുക്ക് പേജുകളിലൂടെ ഈ പോസ്റ്റിനു വലിയ പ്രചാരമാണ് ലഭിക്കുന്നത്. പലയിടത്തു നിന്ന് പകർത്തിയ ഈ പോസ്റ്റ് ആയിരക്കണക്കിനു പേർ ഷെയർ ചെയ്തിട്ടുമുണ്ട്. കോടികളുടെ കടക്കെണിയിലായ കെഎസ്ആർടിസിയെ രക്ഷപെടുത്താനായി സംസ്ഥാന സർക്കാർ വലിയ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് വൈറൽ പോസ്റ്റ് ശ്രദ്ധ നേടുന്നത്. ഇതിനിടയിൽ കൺസഷൻ കാർഡ് വാങ്ങാനായി ഡിപ്പോയിൽ മകൾക്കൊപ്പം എത്തിയ പിതാവിനെ ജീവനക്കാർ മർദ്ദിച്ച സംഭവം കോർപ്പറേഷന് നാണക്കേടായിരുന്നു. സ്ഥാപനം നഷ്ടത്തിൽ തുടരുന്നതിൽ യൂണിയനുകൾക്കും പങ്കുണ്ടെന്ന നിലപാടാണ് ഗതാഗതമന്ത്രിയ്ക്കും.

ഞങ്ങൾ റെഡിയാണെന്നും ഓരോ ഡിപ്പോയിലും അഭിമുഖം സംഘടിപ്പിച്ചാൽ ആത്മാർഥമായി ജോലിയെടുക്കാൻ തയ്യാറുള്ള നൂറുകണക്കിനു പേർ എത്തുമെന്നുമാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കെഎസ്ആർടിസി മാനേജ്മെൻ്റാണെന്നും ഇയാൾ കുറിച്ചു. എന്നാൽ കെഎസ്ആർടിസി നഷ്ടത്തിൽ തുടരാൻ കാരണം ഡ്രൈവറും കണ്ടക്ടറും നന്നായി ജോലി ചെയ്യാത്തത് അല്ലെന്നും സ്ഥാപനത്തിൻ്റെ ഘടനാപരമായ പ്രശ്നങ്ങളാണെന്നുമാണ് മറ്റൊരാൾ ചൂണ്ടിക്കാട്ടിയത്. “KSRTCബസിന് കളക്ഷനൊക്കെ ഉണ്ട് … ഡ്രൈവറും കണ്ടക്ടറും ഗംഭീരമായി പണിയെട്ക്കുന്നുമുണ്ട് … CMDമുതൽ താഴോട്ട് ഒരു ബസിന് ശരാശരി 19 സ്റ്റാഫ് ആയാൽ എങ്ങനെ നഷ്ടത്തിലാകാതിരിക്കും?” കമൻ്റിൽ പറയുന്നു.

എന്നാൽ കുറഞ്ഞ ശമ്പളത്തിൽ എത്തുന്നവർ ജോലി ചെയ്യുമെന്നു പറയുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു കമൻ്റ് ബോക്സിൽ ഒരു കെഎസ്ആർടിസി ജീവനക്കാരൻ്റെ പരിഹാസം. “ഒരു MLA ക്ക് കിട്ടുന്ന പകുതി ശമ്പളവും പകുതി അലവൻസും തന്നാൽ MLA ആവാൻ റെഡി,.ആ മണ്ഡലം മുഴുവൻ ശരിയാക്കിത്തരാം” എന്നിങ്ങനെയാണ് കമൻ്റ്. എന്നാൽ നന്നായി പ്രവർത്തിക്കാത്ത എംഎൽഎമാർ അഞ്ച് വർഷത്തിനപ്പുറം തുടരില്ലെന്നും കെഎസ്ആർടിസി ജീവനക്കാരുടെ സ്ഥിതി അതല്ലെന്നുമാണ് എതിർവിഭാഗത്തിൻ്റെ വിമർശനം.

അതേസമയം, പോസ്റ്റിൽ പറഞ്ഞതിലും കുറഞ്ഞ ശമ്പളത്തിലാണ് കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാർ ജോലി ചെയ്തിരുന്നതെന്നും അവരുടെ കണ്ണീർ കെഎസ്ആർടിസിയിൽ വീണിട്ടുണ്ടെന്നുമാണ് ചിലർ ചൂണ്ടിക്കാട്ടിയത്. ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കും നന്നായി ജോലി ചെയ്യുന്നുണ്ടെന്നും കെഎസ്ആർടിസിയുടെ പ്രശ്നം അതല്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. “CMD മുതൽ താഴോട്ട് ഒരു ബസിന് ശരാശരി 19 സ്റ്റാഫ് ആയാൽ എങ്ങനെ നഷ്ടത്തിലാകാതിരിക്കും?” എന്നാണ് ഒരാളുടെ ചോദ്യം. അതേസമയം, സ്വകാര്യ ബസ് വ്യവസായവും ഒരുപോലെ നഷ്ടത്തിലാണെന്നും ജീവനക്കാരുടെ ആത്മാർഥത മാത്രം മതിയെങ്കിൽ എന്തുകൊണ്ടാണ് സ്വകാര്യ ബസുകളുടെ എണ്ണം കുറയുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്.