ഐഐടികൾ പോലുള്ള ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ-മെയിന്‍ പാസാകാന്‍ റഷ്യന്‍ ഹാക്കര്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചുവെന്ന് സിബിഐ. പരീക്ഷയുടെ ഓൺലൈൻ സംവിധാനം ഹാക്ക് ചെയ്താണ് റഷ്യൻ ഹാക്കർ മിഖായേൽ ഷാർജിൻ  820 വിദ്യാർത്ഥികളെ തട്ടിപ്പിന് സഹായിച്ചുവെന്നാണ്  പ്രാഥമിക കണക്കുകളെന്നാണ് സിബിഐ പറയുന്നത്.

25കാരനായ റഷ്യന്‍ ഹാക്കറെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ട ദില്ലി കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ 9 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതി പരീക്ഷയില്‍ ചില പരീക്ഷ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു. ഇത് വഴി കമ്പ്യൂട്ടറില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുമ്പോള്‍ പുറത്ത് നിന്നുള്ള സഹായം കിട്ടിയെന്നാണ് സിബിഐ അന്വേഷണം പറയുന്നത്.

ലളിതമായി പറഞ്ഞാൽ പരീക്ഷ കേന്ദ്രങ്ങൾക്ക് പുറത്തുള്ള അധ്യാപകർ അല്ലെങ്കിൽ കോച്ചിംഗ് സെന്‍റര്‍  പരിശീലകർ എന്നിവര്‍ക്ക് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ കമ്പ്യൂട്ടറുകളില്‍ കടന്നുകയറി പരീക്ഷ എഴുതാന്‍ സാധിക്കും. ഇതുവരെ 24 പേരെ ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കസാക്കിസ്ഥാനിൽ നിന്ന് വന്നിറങ്ങിയ ഷാർജിനെ കഴിഞ്ഞ ദിവസമാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാള്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.മിഖായേൽ ഷാർജിൻ  പ്രൊഫഷണൽ ഹാക്കറാണ്, കൂടാതെ ഐലിയോണ്‍ (iLeon) എന്ന സോഫ്റ്റ്‌വെയര്‍ ഇയാള്‍ തകര്‍ത്തുവെന്നാണ് സിബിഐ പറയുന്നത്.  ടാറ്റ കൺസൾട്ടൻസി സർവീസസ് അല്ലെങ്കിൽ ടിസിഎസ് ആണ് സോഫ്റ്റ്‌വെയർ ഉണ്ടാക്കിയത്.

അതേ സമയം സിബിഐക്ക് തന്‍റെ ലാപ്ടോപ്പ് അടക്കമുള്ള ഉപകരണങ്ങള്‍ പരിശോധിക്കണമെങ്കില്‍ അത് തന്റെ സാന്നിധ്യത്തിൽ ആയിരിക്കണമെന്ന് ഷാർജിൻ കോടതിയെ അറിയിച്ചു. അതേ സമയം പാസ്വേര്‍ഡ് അടക്കം സിബിഐയ്ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിക്കണമെന്നാണ് എജന്‍സി കോടതിയിൽ ആവശ്യപ്പെട്ടത്.

ഹരിയാനയിലെ സോനെപട്ടിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ നിന്നാണ് പരീക്ഷ കേന്ദ്രത്തിന്‍റെ നിയന്ത്രണം പുറത്ത് നിന്നും നടത്തിയത് എന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ പറയുന്നു. തുടക്കത്തിൽ. ഈ സെന്‍ററിലെ 20 വിദ്യാർത്ഥികൾ കോപ്പിയടിച്ചതായി സിബിഐ പറയുന്നു. ഇവരെ മൂന്ന് വർഷത്തേക്ക് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

നിരവധി നഗരങ്ങളിൽ റെയ്ഡ് നടത്തി ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഈ റെയിഡുകളാണ് അന്വേഷണം മിഖായേൽ ഷാർജിലേക്ക് നയിച്ചത്. കൂടുതല്‍ വിദേശ ഹാക്കര്‍മാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നു.