ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെഇഇ, മെയിന്‍സ്) കൃത്രിമം കാണിച്ചെന്ന കേസുമായി ബന്ധപ്പെട്ട് റഷ്യന്‍ പൗരനായ മിഖയില്‍ ഷാര്‍ജിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ നിന്നെത്തിയ ഇയാളെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ബ്യൂറോയാണ് തടഞ്ഞുവച്ചത്.

കഴിഞ്ഞ വര്‍ഷം ജെഇഇയില്‍ കൃത്രിമം കാണിച്ചതിന് പ്രധാന ഹാക്കറെന്ന് സംശയിക്കുന്ന ഷാര്‍ജിനെതിരെ കേന്ദ്ര ഏജന്‍സി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ടിസിഎസ് സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെ ഹാക്ക് ചെയ്താണ് ജെഇഇ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നില്‍ വിദേശ ഇടപെടലുകളുമുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ജെഇഇ പരീക്ഷയ്ക്കായി ടാറ്റ കണ്‍സള്‍ട്ടന്‍സി (ടിസിഎസ്) നിര്‍മിച്ച സോഫ്റ്റ് വെയര്‍ ആണ് ഹാക്ക് ചെയ്തത്. 2021 സെപ്റ്റംബറില്‍ സ്വകാര്യ കമ്പനിക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റഷ്യന്‍ പൗരന്റെ പങ്ക് വ്യക്തമായി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ഏജന്‍സി അഫിനിറ്റി എജ്യുക്കേഷനും അതിന്റെ മൂന്ന് ഡയറക്ടര്‍മാരായ സിദ്ധാര്‍ത്ഥ് കൃഷ്ണ, വിശ്വംഭര്‍ മണി ത്രിപാഠി, ഗോവിന്ദ് വര്‍ഷ്നി എന്നിവരെ കൂടാതെ പരീക്ഷകളില്‍ കൃത്രിമം കാണിച്ചതിന് മറ്റ് ടോട്ടുകള്‍ക്കും അസോസിയേറ്റ്സിനും എതിരെ കേസെടുത്തിരുന്നു.