തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓൾ ഇന്ത്യ നേതാവിനെ സംസ്ഥാന വെെദ്യുതി വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിഎഫ്ഐ ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൽ സലാം എന്ന ഒ.എം.എ സലാമിനെയാണ് കെ.എസ്.ഇ.ബി സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. മഞ്ചേരിയിലെ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു അദ്ദേഹം. 

രാജ്യവ്യാപകമായി പിഎഫ്ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി എത്തിയത്. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സർവ്വീസ് ചട്ടം ലംഘിച്ചതും ഉൾപ്പടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്‌പെൻഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റു ചെയ്തിരുന്നു. നിലവിൽ എൻഐഎ കസ്റ്റഡിയിലാണ് സലാം. 

സലാമിനെതിരെ വിജിലൻസ് അന്വേഷണവും നടന്നുവരികയായിരുന്നു. സർവ്വീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വർഷം ഓഗസ്റ്റിൽ സലാമിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല. സെപ്തംബർ 30നാണ് സലാമിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.