ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് സ്ഥാനാര്‍ഥി പട്ടിക അന്തിമമായി. സൂക്ഷമ പരിശോധനയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്റേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും പത്രിക അംഗീകരിച്ചു. എന്നാല്‍ ഇരുവര്‍ക്കും പുറമെ പത്രിക നല്‍കിയ ഝാര്‍ഖണ്ഡ് മുന്‍ മന്ത്രി കെ.എന്‍.ത്രിപാഠിയുടെ പത്രിക തള്ളി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ മധുസൂദനന്‍ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് മിസ്ത്രി വ്യക്തമാക്കി.

മൂന്ന് പേരില്‍ നിന്നായി ആകെ 20 പത്രികകളാണ് ലഭിച്ചത്. സൂക്ഷമപരിശോധനയില്‍ ഇതില്‍ നാലെണ്ണം തള്ളി. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. അതിന് ശേഷം ചിത്രം കൂടുതല്‍ വ്യക്തമാകും. ആരും പിന്മാറിയിട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാര്‍ഗെയും തരൂരും പത്രിക പിന്‍വലിക്കാതിരുന്നാല്‍ 17ന് വോട്ടെടുപ്പ് നടക്കും. പി.സി.സി ആസ്ഥാനങ്ങളിലെത്തി വോട്ട് ചെയ്യാം. ഒമ്പതിനായിരത്തിലധികം വോട്ടര്‍മാരാണുള്ളത്. 19-ന് ഡല്‍ഹിയില്‍ വെച്ചാകും വോട്ടെണ്ണല്‍. അന്നു തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.