ന്യൂഡല്‍ഹി: സംസ്ഥാനത്ത് അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പിഎഫ്‌ഐ നിരോധിച്ച ശേഷം കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടാകുമെന്ന് എന്‍ഐഎ മന്ത്രാലയത്തെ അറിയിച്ചതായി വിവരമുണ്ട്. 

ആര്‍എസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെ വിന്യസിക്കും. മൊത്തം 11 പേര്‍ സുരക്ഷ നല്‍കുന്നതിനായി വിവധ ഷിഫ്റ്റുകളില്‍ അണിനിരക്കും. നേരത്തെ പിഎഫ്‌ഐ അംഗം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളുള്ള പട്ടിക എന്‍ഐഎ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഇവരെ പിഎഫ്‌ഐ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. 

സുരക്ഷാ ഭീഷണിയും തീവ്രവാദ ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് ബുധനാഴ്ച തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളെയും കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. യുഎപിഎ പ്രകാരം മൊത്തം ഒമ്പത് സംഘടനകളെയാണ് ‘നിയമവിരുദ്ധം’ എന്ന് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള കേന്ദ്ര ഏജന്‍സികളും സംസ്ഥാന പോലീസും ഇതിനകം രണ്ട് റൗണ്ട് റെയ്ഡുകള്‍ നടത്തി. ഇതില്‍ 100-ലധികം പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരോധനത്തോടെ സംഘടനയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യാനും അതിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും തടസ്സമില്ല.