കൊച്ചി: യൂട്യൂബ് അവതാരകയെ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ക്ഷമാപണം നടത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ നടന് മാപ്പ് പറഞ്ഞ സാഹചര്യത്തിൽ അവതാരക പരാതി പിന്‍വലിക്കുകയായിരുന്നു.
ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതം തകർക്കണമെന്നില്ല. ഇനി ആരോടും ആവർത്തിക്കില്ലെന്ന് ഭാസി ഉറപ്പ് നൽകിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ സമ്മർദമില്ലെന്നും പരാതിക്കാരി പറഞ്ഞു.
നടന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.