ചെന്നൈ: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10 കോടിയുടെ കുഴല്‍പ്പണം പിടികൂടി. തമിഴ് നാട്ടിലെ വെല്ലൂരില്‍ നിന്നാണ് പൊലീസ് വന്‍ തോതില്‍ കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 

ഇന്നലെ രാത്രിയാണ് നാലംഗ സംഘത്തെ പിടികൂടിയത്. പതിവുകാല പരിശോധനയ്ക്കിടെ ലോറിയില്‍ നിന്ന് കാറിലേക്ക് സാധനങ്ങള്‍ കയറ്റുന്നത് കണ്ട് പൊലീസ് പരിശോധിക്കുകയായിരുന്നു. എന്താണ് കയറ്റുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അവര്‍ക്ക് വിശദീകരണം നല്‍കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 10 കോടി രൂപ കണ്ടെത്തിയത്. 

ദുബായ് ബന്ധമുള്ള കുഴല്‍പ്പണ ഇടപാടാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട്ടില്‍ നിന്ന് മലബാറിലേക്ക് മടങ്ങുകയായിരുന്ന ചരക്ക് ലോറിയാണ് ഇതെന്നും പൊലീസ് പറഞ്ഞു. പിടികൂടിയവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.