തിരുവനന്തപുരം: കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. കോവിഡ് കാലത്ത് സംസ്ഥാനത്ത് 1.42 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും. വ്യാപാരികൾ അടക്കമുള്ള നിരവധി പേർക്ക് ഇതു ഗുണം ചെയ്യും.
പിഎസ്സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും. ഏതൊക്കെ കേസുകൾ പിൻവലിക്കണമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതി രൂപീകരിക്കാനും തീരുമാനിച്ചു.