ലക്നോ: ഉത്തർപ്രദേശിൽ ദളിത് വിദ്യാർഥിയെ അക്ഷരം തെറ്റിയതിന്റെ പേരിൽ അടിച്ചുകൊന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽപോയ അശ്വനി സിംഗ് എന്ന അധ്യാപകനെ ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർഥിയായ നിഖിത് ദോഹ്രെയാണ് (15) കൊല്ലപ്പെട്ടത്. ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അക്ഷരം തെറ്റിയതിന്റെ പേരിൽ നിഖിതിനെ അധ്യാപകൻ വടികൊണ്ട് അടിക്കുകയും ബോധരഹിതനാകുന്നതുവരെ ചവിട്ടുകയും ചെയ്തു.
പരീക്ഷയിൽ സോഷ്യൽ എന്ന വാക്ക് തെറ്റായി എഴുതിയതിനായിരുന്നു ശിക്ഷ. ഗുരുതര പരിക്കേറ്റ നിഖിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു. സവർണ ജാതിയിൽപ്പെട്ട അധ്യാപകൻ നിഖിതിന്റെ ചികിത്സയ്ക്കു ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷം ഫോൺവിളികളോടുപോലും ഇയാൾ പ്രതികരിക്കാതായി.
സംഭവത്തിൽ ഭീം ആർമി ഉൾപ്പെടെ ദളിത് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായത്. ഇയാൾ ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.