നയ്പിഡോ: പട്ടാള ഭരണകൂടെ അധികാരത്തിൽനിന്നും പുറത്താക്കിയ ഓംഗ് സാൻ സൂചിക്കും അവരുടെ മുൻ സാമ്പത്തിക വിദഗ്ധൻ ഷോൺ ടേണലിനും മൂന്നു വർഷം തടവ്. മ്യാൻമർ സൈനിക കോടതിയാണ് തടവ് വിധിച്ചത്. സൂചിയെ പട്ടാളം അധികാരഭ്രഷ്ടയാക്കിയതിനു പിന്നാലെ 2021 ഫെബ്രുവരിയിൽ യാങ്കൂണിൽനിന്നും ഷോൺ ടേണൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നായിരുന്നു ഇരുവർക്കുമെതിരായ ആരോപണം. സമാധാന നൊബേൽ ജേതാവു കൂടിയായ എഴുപത്തേഴുകാരിയായ സുചി വിവിധ കേസുകളിലായി രണ്ട് ദശാബ്ദക്കാലമായി ജയിലിലാണ്.
ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള മക്വെറി സർവകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് ടേണൽ. സൂചി അധികാരത്തിലിരുന്ന സമയം അവരുടെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. പട്ടാള അട്ടിമറിക്ക് ദിവസങ്ങൾക്കുപിന്നാലെ ഇദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. ഇദ്ദേഹത്തെ ഉടനടി വിട്ടയയ്ക്കണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടു.