മുംബൈ: ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ ട്വന്റി-20 ലോകകപ്പിൽ നിന്ന് പിന്മാറി. നടുവിനേറ്റ പരിക്ക് ഗുരുതരമായ സ്ട്രെസ് ഫ്രാക്ച്ചർ ആയി പരിണമിച്ചതോടെയാണ് താരത്തിന്റെ പിന്മാറ്റം.
ഓസ്ട്രേലിയയിൽ ഒക്ടോബർ 16 മുതൽ നടക്കുന്ന ലോകകപ്പിൽ നിന്ന് ബുംറ പിന്മാറിയതായും ആറ് ആഴ്ച്ചയെങ്കിലും താരത്തിന് വിശ്രമം ആവശ്യമാണെന്നും ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി. ബുംറയ്ക്ക് പകരമായി ടീമിലേക്ക് റിസർവ് താരങ്ങളുടെ പട്ടികയിൽ നിന്ന് മുഹമ്മദ് ഷമിയെ പരിഗണിക്കുമെന്നാണ് സൂചന.
പരിക്ക് മൂലം ദുബായിൽ നടന്ന ഏഷ്യാ കപ്പ് ട്വന്റി-20 ടൂർണമെന്റിൽ ബുംറ പങ്കെടുത്തിരുന്നില്ല. പിന്നീട് ഓസീസിനെതിരായ ട്വന്റി-20 പരന്പരയിൽ ടീമിൽ തിരിച്ചെത്തിയെങ്കിലും മോശം ഫോം അലട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരന്പരയ്ക്കായി കാര്യവട്ടത്ത് എത്തിയ ഇന്ത്യൻ ടീമിനൊപ്പം ചേരാതിരുന്ന ബുംറ നിലവിൽ വിശ്രമത്തിലാണ്.
നേരത്തെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പരിക്ക് മൂലം ട്വന്റി-20 ലോകകപ്പിൽ നിന്ന് പിന്മാറിയിരുന്നു.