ജയ്പൂർ: രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം അശോക് ഗെലോട്ട് നിലനിര്‍ത്തിയേക്കും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം അശോക് ഗെലോട്ട് അല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും അജയ് മാക്കനൊടും സോണിയഗാന്ധി റിപ്പോര്‍ട്ട് തേടിയിരുന്നു. പാര്‍ട്ടി നിരീക്ഷകര്‍ അവരുടെ റിപ്പോര്‍ട്ടില്‍ അശോക് ഗെലോട്ടിന്റെ കാര്യം ഉന്നയിക്കുന്നില്ല. ഒമ്പത് പേജുള്ള റിപ്പോര്‍ട്ടാണ് നിരീക്ഷകര്‍ സോണിയാഗാന്ധിക്ക് കൈമാറിയതെന്നാണ് വിവരം.

രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ നിരീക്ഷകര്‍, ഗെലോട്ട് ഉത്തരവാദിയല്ലെന്നും എന്നാല്‍ സമാന്തര യോഗം വിളിച്ച പ്രമുഖ നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. മന്ത്രി ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, എംഎല്‍എ ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്കെതിരേ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നിരീക്ഷകനായ അജയ് മാക്കന്‍ എംഎല്‍എമാരുടെ നടപടിയെ ‘അച്ചടക്കമില്ലായ്മ’ എന്ന് വിശേഷിപ്പിച്ചു.