അബുദാബി : ചരക്ക് ഇറക്കുമതിക്കുള്ള നിരക്കിലുണ്ടാകുന്ന കുറവും ദിർഹത്തിന്റെ മൂല്യത്തിലെ വർധനവും നിമിത്തം യുഎഇയിലെ ഭക്ഷണ വിലയിലും ഭക്ഷ്യോൽപന്ന വിലയിലും കനത്ത ഇടിവ് ഉണ്ടാകുമെന്ന കണക്കുകൂട്ടൽ ശക്തമാകുന്നു. യുഎഇയിലെ റീറ്റെയ്ൽ മേഖലയിലെ പ്രമുഖർ ഭക്ഷണത്തിന്റെയും ഭക്ഷ്യോത്പന്ന വിലയിലും 20 ശതമാനം വരെ വിലക്കുറവ് യാഥാർഥ്യമാകുമെന്നാണ് സൂചന നൽകുന്നത്.
ഇന്ത്യ, പാക്കിസ്ഥാൻ, യൂറോപ്പ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ കറൻസികളുമായുള്ള വിനിമയത്തിൽ യുഎ ഇ ദിർഹം ശക്തി പ്രാപിച്ചിരിക്കുന്നത് ഇറക്കുമതിക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുഎ ഇയിലേക്കുള്ള ഇറക്കുമതിയുടെ നിരക്കിലുണ്ടാകുന്ന കുറവും വിലക്കയറ്റത്തെ പിടിച്ചു നിർത്തുമെന്നും, വിപണിയിൽ വിലക്കുറവിനു സാഹചര്യം ഒരുക്കുമെന്നുമാണ് കണക്കു കൂട്ടുന്നത്.
20 അടി വിസ്തൃതിയുള്ള കണ്ടൈയ്നറുകൾക്ക് 1100 ഡോളറുണ്ടായിരുന്ന ഇറക്കുമതി നിരക്ക് 375 ഡോളറിലേക്കാണ് കൂപ്പ് കുത്തിയിരിക്കുന്നത്. ഇത് വീണ്ടും കുറഞ്ഞു നൂറു ഡോളർ വരെ താഴുമെന്നാണ് വിപണി നൽകുന്ന സൂചന. ഇറക്കുമതിയിൽ നിരക്കിലുണ്ടാകുന്ന വൻ ഇടിവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന വിലക്കുറവിനു കാരണമാകും.
ഇന്ത്യ, പാക്കിസ്ഥാൻ, യൂറോപ്പ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ കറൻസി നേരിടുന്ന തകർച്ചയും യുഎഇക്കു അനുകൂല ഘടകമായി മാറും. ഇതോടെ വിപണിയിൽ 20 ശതമാനം വിലക്കുറവ് ലഭ്യമാകുമെന്ന ആശ്വാസകരമായ വാർത്തയാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.